പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമായതോടെ വിഭവങ്ങൾക്ക് വില വർധിപ്പിച്ച് ഹോട്ടലുകൾ. പാം ഓയിലിന് വില കൂടിയതോടെ പലയിടത്തും പൊറോട്ടക്ക് മൂന്ന് രൂപ വരെ വില വർധിപ്പിച്ചു. ബിരിയാണിക്കും കറികൾക്കും നേരത്തെ വില വർധിപ്പിച്ചിരുന്നു. ക്ഷാമം രൂക്ഷമായതോടെ കൂടുതൽ ഹോട്ടലുകൾ അടച്ചു.
പ്രതിസന്ധി മറികടക്കാൻ വില വർധന നടപ്പാക്കാമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ നിർദേശം നൽകിയിട്ടുണ്ട്. 20 ശതമാനം പാചക വാതകം നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ അതിനുള്ള നടപടി ആയിട്ടില്ലെന്നും വാക്ക് പാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അസോസിയേഷൻ അറിയിച്ചു.
നിലവിൽ കനലിൽ ചുട്ടെടുക്കുന്ന അൽഫാം പോലുള്ള വിഭവങ്ങളാണ് ഹോട്ടലുകളിൽ ലഭ്യമാകുന്നത്. പ്രതിസന്ധി മുതലെടുത്ത് സ്വകാര്യ കമ്പനികൾ സിലിണ്ടറുകൾ ഇരട്ടി വിലക്ക് വിൽക്കുന്ന പ്രവണതയുമുണ്ട്. 17 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 3000രൂപ മുതലാണ് വില.