പരപ്പനങ്ങാടി-അരീക്കോട് റോഡിലെ പൈപ്പുകൾ അപകടക്കെണിയാകുന്നു; മനുഷ്യാവകാശ പ്രവർത്തകർ അധികൃതരെ സമീപിച്ചു
തിരൂരങ്ങാടി: പരപ്പനങ്ങാടി - അരീക്കോട് റോഡിലെ പാലത്തിങ്ങൽ കരിപറമ്പ് ഭാഗത്ത് പൈപ്പ് ലൈൻ നിർമ്മാണത്തിനായി എത്തിച്ച പൈപ്പുകൾ അലക്ഷ്യമായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും വൻ ഭീഷണിയാകുന്നു. ഏറെ തിരക്കുള്ള ഈ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും പൈപ്പുകൾ ഇറക്കിവെച്ചതോടെ റോഡിന്റെ വീതി കുറയുകയും കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ ഇടമില്ലാത്ത അവസ്ഥയുമാണ് നിലവിലുള്ളത്.
വാഹനാപകടങ്ങൾ പതിവാകാൻ ഈ സാഹചര്യം കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ പൂക്കത്തിയുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകി. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി. ബിന്ദുവിനാണ് ഇതുസംബന്ധിച്ച നിവേദനം സമർപ്പിച്ചത്.
സംസ്ഥാന പാതയായ പരപ്പനങ്ങാടി - ചെമ്മാട് റോഡിലെ തിരക്ക് പരിഗണിക്കാതെയാണ് പൈപ്പുകൾ റോഡിലേക്ക് കയറ്റി ഇറക്കിയിരിക്കുന്നത്. രാത്രികാലങ്ങളിൽ ഈ പൈപ്പുകളിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. പൊതുമരാമത്ത് റോഡിലെ ഈ തടസ്സങ്ങൾ നീക്കി പൈപ്പുകൾ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് അടിയന്തരമായി മാറ്റണമെന്നും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
അപകടക്കെണിയൊരുക്കുന്ന ഇത്തരം നടപടികൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ അറിയിച്ചു.