ഇന്ത്യൻ ഹാജിമാർക്ക് മദീനയിൽ വിപുലമായ സൗകര്യങ്ങൾ; ആരോഗ്യ സുരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രികളും

മദീന: മദീനയിലെത്തുന്ന ഇന്ത്യൻ തീർത്ഥാടകർക്കായി ഏറ്റവും മികച്ച സേവനങ്ങളും സൗകര്യങ്ങളുമാണ് ഇത്തവണ ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയിരിക്കുന്നത്. ഹാജിമാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഹജ്ജ് മിഷന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രികളും ഡിസ്പെൻസറികളും സജ്ജമാക്കിയിട്ടുണ്ട്. കിടത്തിച്ചികിത്സയ്ക്കും വിവിധ ലാബ് പരിശോധനകൾക്കും സൗകര്യമുള്ള ഈ കേന്ദ്രങ്ങളിൽ നിന്ന് തീർത്ഥാടകർക്ക് ചികിത്സയും മരുന്നുകളും സൗജന്യമായി ലഭിക്കും. ഇന്ത്യയിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിയ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമാണ് സേവന രംഗത്തുള്ളത്. അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കാനായി ആംബുലൻസ് സൗകര്യവും ഹജ്ജ് മിഷൻ ഒരുക്കിയിട്ടുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ സൗദി ഗവൺമെന്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും അവിടെ ഹാജിമാരെ സഹായിക്കാൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ മുഴുവൻ സമയവും ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

മസ്ജിദുന്നബവിക്ക് സമീപമുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഹോട്ടലുകളിലാണ് തീർത്ഥാടകർക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. പള്ളിക്ക് സമീപമായതിനാൽ ഹാജിമാർക്ക് പ്രാർത്ഥനകൾക്കായി എളുപ്പത്തിൽ ഹറമിലെത്താം. മസ്ജിദുന്നബവിയുടെ പ്രധാന കവാടങ്ങളിൽ തീർത്ഥാടകരെ സഹായിക്കാനായി ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. താമസസ്ഥലം കണ്ടെത്താനും റൗളാ ശരീഫ് സന്ദർശനത്തിനും ഇവർ മാർഗനിർദ്ദേശങ്ങൾ നൽകും. നിശ്ചിത സമയക്രമമനുസരിച്ച് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് തീർത്ഥാടകരെ റൗളാ സന്ദർശനത്തിനായി കൊണ്ടുപോകുന്നത്. തീർത്ഥാടന കാലയളവിൽ ഒരു തവണയാണ് ഇത്തരത്തിൽ സന്ദർശനത്തിന് അവസരം ലഭിക്കുക. അതേസമയം, മദീനയിലെ മറ്റ് ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കാൻ ഹജ്ജ് മിഷൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടില്ല; താൽപ്പര്യമുള്ളവർക്ക് സ്വന്തം നിലയിൽ സന്ദർശിക്കാവുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}