മദീന: ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ ആദ്യസംഘം ഇന്ന് (ശനി) സൗദി അറേബ്യയിലെത്തും. മുംബൈയിൽ നിന്നുള്ള 400 തീർത്ഥാടകരുമായി എത്തുന്ന ആദ്യ വിമാനം സൗദി സമയം രാവിലെ 8.30-ന് (ഇന്ത്യൻ സമയം രാവിലെ 11) മദീന കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും.
ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, എംബസി-കോൺസുലേറ്റ് നയതന്ത്ര ഉദ്യോഗസ്ഥർ, സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിലെ മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ആദ്യസംഘത്തെ സ്വീകരിക്കും. മുംബൈയ്ക്ക് പുറമെ ഗുഹാവത്തി, കൊൽക്കത്ത, ശ്രീനഗർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി 10 വിമാനങ്ങൾ നാളെ തീർത്ഥാടകരുമായി മദീനയിലേക്ക് സർവിസ് നടത്തുന്നുണ്ട്.
ഇതോടൊപ്പം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹാജിമാരും നാളെ മുതൽ മക്കയിലേക്കും മദീനയിലേക്കും എത്തിത്തുടങ്ങും. ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കവും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
മദീനയിൽ എത്തുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് മസ്ജിദുന്നബവിക്ക് സമീപമുള്ള ഹോട്ടലുകളിലാണ് താമസമൊരുക്കിയിരിക്കുന്നത്. എട്ടു ദിവസം മദീനയിൽ ചെലവഴിക്കുന്ന ഇവർ പ്രവാചക നഗരിയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മക്കയിലേക്ക് തിരിക്കും. ഹജ്ജ് കർമങ്ങൾക്ക് ശേഷം ജിദ്ദ വഴിയായിരിക്കും ഇവരുടെ മടക്കയാത്ര.