മൂലമറ്റം: വേനൽ ചൂട് അസഹ്യമായതോടെ സംസ്ഥാനത്ത വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൊവ്വാഴ്ച സംസ്ഥാനത്തെ മൊത്ത ഉപയോഗം 112.1617 ദശലക്ഷം യൂനിറ്റാണ്. ഇത് ഏപ്രിലിലെ ഏറ്റവും ഉയർന്ന ഉപയോഗമാണ്. 2025 മേയ് മൂന്നിലെ 115.948 ദശലക്ഷം യൂനിറ്റാണ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന ഉപയോഗം. ഇത് ഇത്തവണ മറികടക്കാനാണ് സാധ്യത.
ഓരോ വർഷവും മുൻവർഷത്തേക്കാൾ അഞ്ച് ശതമാനത്തോളം വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട്. ഉപയോഗം ഉയർന്നാലും തടസ്സമില്ലാതെ വൈദ്യുതിയെത്തിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് വൈദ്യുതി വകുപ്പ്. 6,000 മെഗാവാട്ടിന് മുകളിൽ ഉപയോഗം ഉയർന്നാലും നേരിടാൻ വൈദ്യുതി വകുപ്പിന് കഴിയുമെന്നാണ് പറയുന്നത്.
ഏപ്രിലിൽ 5,800 മെഗാവാട്ട്, മേയ് 10നകം 6,000 മെഗാവാട്ട് എന്നിങ്ങനെ വൈദ്യുതി ലഭ്യമാക്കാൻ നടപടി പൂർത്തിയാക്കി. ആഭ്യന്തര ഉൽപാദനത്തിന് പുറമെയാണിത്.
പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളുമായി വൈദ്യുതി വകുപ്പ് ‘ബാങ്കിങ് കരാറി’ൽ ഏർപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം മിച്ചമുള്ള സമയത്ത് നൽകിയ വൈദ്യുതി ഇപ്പോൾ തിരികെ വാങ്ങുകയാണ്.
അതേസമയം, വേനൽ ശക്തമായതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു തുടങ്ങി. സംസ്ഥാനത്തെ അണക്കെട്ടുകളിൽ ഇപ്പോൾ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇതുപയോഗിച്ച് 1529.314 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ കഴിയും. 2022നുശേഷം ഇത്രയും ജലനിരപ്പ് കുറയുന്നത് ഇതാദ്യമാണ്.
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഈ മാസം 18 വരെ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.