കരിപ്പൂർ: യുദ്ധ സാഹചര്യം നീങ്ങി തുടങ്ങിയതായി പറയുമ്പോഴും കോഴിക്കോട് വിമാന താവളത്തിലെ രാജ്യാന്തര വിമാന സർവീസുകളുടെ കാര്യത്തിൽ പുരോഗതിയായില്ല. യുദ്ധം അവസാനിച്ചാലും വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണു പറയുന്നത്.
ഖത്തർ എയർവേയ്സ് ജൂൺ 15 വരെ സർവീസ് ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധംമൂലം ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കു വിമാന സർവീസുകൾ ഇല്ല.
കുവൈത്ത് വിമാനത്താവളം അടച്ചതിനാൽ, യാത്രക്കാരെ റോഡ് മാർഗം ദമാമിൽ എത്തിച്ച് അവിടെ നിന്ന് കോഴിക്കോട്ടേക്ക്, ജസീറ എയർവേയ്സ് സർവീസ് ആരംഭിച്ചിരുന്നു. ഈ സർവീസും താൽക്കാലികമായി നിർത്തിയതായാണ് അറിയിപ്പ്.
ഫെബ്രുവരി 28 മുതലാണ് യുദ്ധത്തിന്റെ പേരിലുള്ള രാജ്യാന്തര സർവീസ് നിയന്ത്രണങ്ങൾ ആരംഭിച്ചത്. കോഴിക്കോട് വിമാനത്താവളത്തിൽ മിക്ക ദിവസങ്ങളിലും പകുതിയിലേറെ സർവീസുകൾ റദ്ദാക്കുന്നുണ്ട്. ഗൾഫ് നാടുകളിലേക്കും തിരിച്ചുമായി ദിവസവും 20–30 രാജ്യാന്തര സർവീസുകൾ നടക്കുന്നുണ്ട്.
എന്നാൽ, 30–40 സർവീസുകൾ ശരാശരി റദ്ദാക്കുന്നുമുണ്ട്. ദുബായ്, ജിദ്ദ, റിയാദ്, അബുദാബി, ദമാം, ഷാർജ, ബഹ്റൈൻ, ദോഹ, അൽ ഐൻ, മസ്കത്ത്, റാസൽ ഖൈമ എന്നിവിടങ്ങളിലേക്കാണ് നിലവിൽ കരിപ്പൂരിൽനിന്നു സർവീസ് ഉള്ളത്.
കുറഞ്ഞ സീറ്റുകൾ മാത്രമായതിനാൽ പ്രവാസികളുടെ യാത്രാ പ്രതിസന്ധി തുടരുകയാണ്. ഇതിനു പുറമേയാണ് ടിക്കറ്റ് നിരക്കിലെ വൻ വർധനയും.