കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‍ലിം സമുദായത്തിന്റെ വോട്ടുകൾ ഒരു മുന്നണിയിലേക്കും ഏകീകരിക്കപ്പെട്ടിട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ മകനും എസ്.വൈ.എസ് ദേശീയ പ്രസിഡന്റുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി. മുസ്‍ലിം ന്യൂനപക്ഷങ്ങൾ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരാണ്. എ.പി വിഭാഗം പരസ്യമായി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാറില്ലെന്നും ആർക്കായിരുന്നു തങ്ങളുടെ പിന്തുണ എന്നത് ഫലം വരുന്ന ദിവസം അറിയാമെന്നും അബ്ദുൽ ഹക്കീം അസ്ഹരി ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
‘വോട്ട് ആർക്ക് എന്ന് ഇലക്ഷന് മുമ്പാണ് പറയുന്നതെങ്കിൽ അർത്ഥമുണ്ട്. ഇനി റിസൾട്ട് വന്നതിനുശേഷം പറയുന്നതിലേ കാര്യമുള്ളൂ. മുസ്‍ലിം വോട്ടുകൾ ഏകീകരിക്കുക എന്നത് ഇവിടെ ഉണ്ടായിട്ടില്ല. മുസ്‍ലിംകൾ പലതട്ടിലും പല രാഷ്ട്രീയത്തിലും പല പാർട്ടിയിലും ആണല്ലോ. സ്വാഭാവികമായും മുസ്‍ലിംകൾ അങ്ങനെ തന്നെയാണ് എക്കാലത്തും വോട്ട് ചെയ്യാറുള്ളത്. മതത്തിന്റെ പേരിൽ വോട്ട് ഏകീകരിക്കാറില്ല.
ആർക്ക് വോട്ട് ചെയ്യണമെന്ന് ഞങ്ങളുടെ നിർദേശങ്ങൾ പ്രവർത്തകർക്ക് സംഘടന ചാനൽ വഴിയാണ് കൊടുക്കുന്നത്. അങ്ങനെയാണ് കാലങ്ങളായി നടന്നുവരുന്നത്. അത് ആർക്കാണ് എന്ന് ഇനി ചോദിക്കാൻ പാടില്ല. കാരണം, അത് ഒരിക്കലും പറയാറില്ല. അതുകൊണ്ടുതന്നെ റിസൾട്ട് വന്നാലും അവകാശവാദം ഉന്നയിക്കാൻ ഞങ്ങൾ ഉണ്ടാകില്ല’ -അദ്ദേഹം പറഞ്ഞു.
അതിനിടെ, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഉണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു. ‘എസ്.ഐ.ആറിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്ന വാശി ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉണ്ടായി. അതല്ലാതെ ഒരു മുന്നണിക്ക് അനൂകൂലമായി ഏകീകരിച്ചിട്ടില്ല’ -പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.