വേങ്ങര: ജനസംഖ്യ കൊണ്ടും വിസ്തൃതി കൊണ്ടും സംസ്ഥാനത്തെ വലിയ പഞ്ചായത്തുകളിൽ ഒന്നായ വേങ്ങരയെ മുനിസിപ്പാലിറ്റിയായി ഉയർത്തണമെന്ന് ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. വികസന മുരടിപ്പ് ഒഴിവാക്കാനും ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കാനും അപ്ഗ്രേഡേഷൻ അനിവാര്യമാണെന്ന് സംഘടന പ്രമേയത്തിലൂടെ അറിയിച്ചു.
1961-ൽ രൂപീകൃതമായ വേങ്ങര പഞ്ചായത്ത് 2000-ൽ വിഭജിച്ച് വേങ്ങര, കണ്ണമംഗലം എന്നിങ്ങനെ രണ്ട് പഞ്ചായത്തുകളായി മാറിയിരുന്നു. വിഭജനത്തിന് ശേഷവും നിലവിൽ 75,000-ത്തിന് മുകളിൽ ജനസംഖ്യയും 18.66 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും വേങ്ങര പഞ്ചായത്തിനുണ്ട്. നഗരസഭയായി ഉയർത്തുന്നതിലൂടെ കൂടുതൽ ഫണ്ടുകൾ ലഭ്യമാക്കാനും അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കാനും സാധിക്കുമെന്ന് യോഗം വിലയിരുത്തി.
ഏരിയ പ്രസിഡന്റ് ഇസ്മായിൽ കെ.സി. അധ്യക്ഷത വഹിച്ച യോഗം ലെൻസ്ഫെഡ് ജില്ലാ ട്രഷറർ റിയാസലി പി.കെ. ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതി അംഗങ്ങളായ വി.കെ.എ. റസാഖ്, നൗഫൽ എ.യു., ഏരിയ ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി.കെ., സക്കീറലി എ., ശംസുദ്ധീൻ ഇ.വി., അസ്ലം എന്നിവർ ചടങ്ങിൽ സംസാരിച്ചു.