ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മമ്പുറം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ആത്മീയാചാര്യനും സാമൂഹ്യ പരിഷ്‌കർത്താവുമായിരുന്ന ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 188-ാം ആണ്ടുനേർച്ച ജൂൺ 17 ബുധനാഴ്ച മുതൽ 24 ബുധനാഴ്ച വരെ നടക്കും.
മമ്പുറം മഖാം ദാറുൽഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്ത ശേഷം നടക്കുന്ന 28-ാമത്തെ ആണ്ടുനേർച്ചയാണിത്. നേർച്ചയുടെ ഭാഗമായി വിപുലമായ ആത്മീയ-സാംസ്‌കാരിക പരിപാടികളാണ് മഖാം പരിസരത്ത് ക്രമീകരിച്ചിരിക്കുന്നത്.
ജൂൺ 17-ന് കൊടിയേറ്റത്തോടെയും കൂട്ടസിയാറത്തോടെയും ആരംഭിക്കുന്ന നേർച്ചയിൽ മജ്ലിസുന്നൂർ, സ്വലാത്ത് മജ്‌ലിസ്, മതപ്രഭാഷണങ്ങൾ, ഹിഫ്ള് സനദ് ദാനം എന്നിവ നടക്കും.
കൂടാതെ, തങ്ങളുടെ ജീവിതവും ദർശനങ്ങളും ചർച്ച ചെയ്യുന്ന ചരിത്ര സെമിനാറുകൾക്കും ആത്മീയ സംഗമങ്ങൾക്കും മമ്പുറം വേദിയാകും. നേർച്ചയുടെ പ്രധാന ആകർഷണമായ അന്നദാനത്തിൽ ഒരു ലക്ഷത്തിലേറെ പേർക്ക് സൗകര്യമൊരുക്കും.
വിവിധ ദിവസങ്ങളിലായി നടക്കുന്ന സെഷനുകളിൽ മത-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സമാപന ദിവസമായ ജൂൺ 24-ന് ഖത്മ് ദുആ മജ്‌ലിസും പ്രത്യേക മൗലിദ് സദസ്സും നടക്കും.*
ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന ആണ്ടുനേർച്ചയ്ക്ക് ആവശ്യമായ വിപുലമായ ക്രമീകരണങ്ങൾ ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയായി വരികയാണ്. മമ്പുറം തങ്ങൾ അനുസ്മരണ ദുആ മജ്‌ലിസോടെയാണ് ഈ വർഷത്തെ പുണ്യകർമ്മങ്ങൾ സമാപിക്കുക.