വേങ്ങര:, ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിലെ അതിരൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിനും ഇടയ്ക്കിടയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിനും ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കെ.എസ്.ഇ.ബി വേങ്ങര സെക്ഷൻ ഓഫീസിൽ പരാതി സമർപ്പിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് ഗ്രാമവാസികൾ നേരിട്ടെത്തി നിവേദനം നൽകിയത്.
വേങ്ങര മിനി കെ.ഡബ്ല്യു.എ വാട്ടർ ടാങ്കിന്റെ ട്രാൻസ്ഫോർമറിൽ നിന്നും വരുന്ന ലൈനിലാണ് വോൾട്ടേജ് ക്ഷാമവും കറണ്ട് മുടക്കവും പതിവാകുന്നത്. മൈത്രി ഗ്രാമത്തിലെ ആകെ ഒൻപതാംപത് (90) വീടുകളിൽ നാല്പതോളം (40) കുടുംബങ്ങൾക്കാണ് ഈ ട്രാൻസ്ഫോർമറിൽ നിന്നും വൈദ്യുതി ലഭിക്കുന്നത്. ബാക്കിയുള്ള അൻപത് (50) വീടുകളിലേക്ക് ഊരകം സെക്ഷനിൽ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. ഇവർക്ക് നിലവിൽ കാര്യമായ വൈദ്യുതി പ്രശ്നങ്ങളൊന്നുമില്ലെന്നിരിക്കെയാണ് വേങ്ങര സെക്ഷന് കീഴിലുള്ള കുടുംബങ്ങൾ കടുത്ത ദുരിതം അനുഭവിക്കുന്നത്.
ദുരിതബാധിതരായ 40 വീട്ടുകാരുടെ കൺസ്യൂമർ നമ്പർ സഹിതം ഒപ്പിട്ട അപേക്ഷ, മൈത്രി ഗ്രാമവാസി കൂടിയായ കണ്ണമംഗലം പഞ്ചായത്ത് പത്താം വാർഡ് മെമ്പർ സുബൈദ ഇസ്മായിൽ ഒപ്പിട്ട കത്ത്, മൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷന്റെ ഔദ്യോഗിക നിവേദനം എന്നിവ ചേർത്തുള്ള സംയുക്ത ഹരജിയാണ് അധികൃതർക്ക് കൈമാറിയത്.
പരാതി സ്വീകരിച്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രശ്നബാധിത പ്രദേശം നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തുമെന്നും വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ഉചിതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും നിവേദന സംഘത്തിന് ഉറപ്പുനൽകി.