കരിപ്പൂർ വിമാനത്താവളം വഴി വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ കേസിൽ നേരത്തെ പിടിയിലായിരുന്ന പ്രതികൾ വീണ്ടും ലഹരിമരുന്നുമായി പിടിയിൽ. വേങ്ങര ഊരകം സ്വദേശി ജസീം, മൂന്നിയൂർ സ്വദേശി അലി അക്ബർ എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വീണ്ടും വലയിലാക്കിയത്.
വിദേശത്തുനിന്ന് പാർസൽ വഴി എത്തിയ 650 ഗ്രാം എം.ഡി.എം.എ കൈപ്പറ്റാൻ എത്തിയപ്പോഴാണ് പ്രതികൾ ഡി.ആർ.ഐ സംഘത്തിന്റെ പിടിയിലാകുന്നത്.
അതീവ രഹസ്യമായി എത്തിയ ലഹരി പാർസലിനെക്കുറിച്ച് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥർ കെണിയൊരുക്കുകയായിരുന്നു. പിടിയിലായ രണ്ടുപേരും മുൻപും സമാനമായ രീതിയിൽ ലഹരി കടത്തിയ കേസിലെ പ്രധാനികളാണ്.
കഴിഞ്ഞ 2025-ൽ കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോഗ്രാം എം.ഡി.എം.എ കടത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് ഇരുവരും. ജാമ്യത്തിലിറങ്ങിയ ശേഷവും ഇവർ ലഹരി കടത്ത് സംഘങ്ങളുമായി ചേർന്ന് വലിയ തോതിൽ മയക്കുമരുന്ന് വിതരണം നടത്തിവരികയായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഇവരുടെ അന്താരാഷ്ട്ര ലഹരി ബന്ധങ്ങളെക്കുറിച്ചും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോ എന്നും ഡി.ആർ.ഐ വിശദമായി അന്വേഷിച്ചുവരികയാണ്.