തിരുവനന്തപുരം:
സംസ്ഥാനത്തെ ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമായ ഈ നീക്കത്തിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം സംസ്ഥാനത്ത് ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരുമെന്നും സിപിഎം മുന്നറിയിപ്പ് നൽകി.
അഞ്ച് ലക്ഷത്തിലേറെ വീടുകൾ യഥാർത്ഥ്യമാക്കിയ രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് ലൈഫ് മിഷൻ. നിലവിൽ ഒരു ലക്ഷത്തിലധികം വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിനുപുറമെ, മുൻഗണനാ ക്രമത്തിൽ അടുത്ത ഘട്ടത്തിൽ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളും, ഭൂമിയില്ലാത്ത നിരവധി കുടുംബങ്ങളുമുണ്ട്. ഇവരുടെയെല്ലാം സ്വന്തമായൊരു വീടെന്ന പ്രതീക്ഷകളെ തച്ചുതകർക്കുന്ന നടപടിയാണ് പുതിയ സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു.
"കേന്ദ്ര സർക്കാരിൻ്റെ ബ്രാൻഡിംഗും ചാപ്പകുത്തൽ നിർദ്ദേശങ്ങളും തള്ളി, 20 ലക്ഷത്തിലധികം ആളുകൾക്ക് സ്വന്തം വീടെന്ന അഭിമാനബോധം നൽകിയ പദ്ധതിയാണിത്. ബിജെപിയും കേന്ദ്ര സർക്കാരും നിരന്തരം അട്ടിമറിക്കാൻ ശ്രമിച്ച പദ്ധതി ഇപ്പോൾ ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്."എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.