കോഴിക്കോട്: കൂടരഞ്ഞിയില്‍ നടന്ന അസ്വാഭാവിക മരണത്തിന് 40 വര്‍ഷത്തിനുശേഷം നിര്‍ണായക വഴിത്തിരിവ്. കൂടരഞ്ഞിയില്‍ 1986 നവംബറില്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശി മോഹനനെന്ന് തിരുവമ്പാടി പോലിസ് കണ്ടെത്തി. കൂടരഞ്ഞി സ്വദേശി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍ സത്യമെന്ന് കണ്ടെത്തി പോലിസ്. കഴിഞ്ഞവര്‍ഷമാണ് താന്‍ രണ്ട് കൊലപാതകം നടത്തിയതായി മുഹമ്മദലി വെളിപ്പെടുത്തിയത്. 1986ല്‍ കൂടരഞ്ഞിയിലും 1989ല്‍ വെള്ളയില്‍ ബീച്ചിലും വച്ച് താന്‍ കൊലപാതകങ്ങള്‍ നടത്തി എന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തല്‍. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് പോലിസ് കൊലപാതകം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ വലിയ സമാധാനമെന്ന് മുഹമ്മദ് പറഞ്ഞു.
തിരുവമ്പാടി പോലിസ് അന്വേഷിച്ച കൂടരഞ്ഞി കൊലപാതക കേസിലാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനനാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊല്ലപ്പെട്ട മോഹനന് ശ്വാസംമുട്ടല്‍ ഉള്ളതിനാല്‍ അന്ന് മറ്റ് സംശയങ്ങളൊന്നും ഉയര്‍ന്നില്ല. 1986ല്‍ കൂടരഞ്ഞിയില്‍ വച്ച് മോഹനന്‍ തനിക്കെതിരേ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വെളിപ്പെടുത്തല്‍. പ്രതിരോധിക്കുന്നതിനിടയില്‍ ഇയാളെ വെള്ളത്തിലേക്ക് തള്ളിയിടുകയും, തുടര്‍ന്ന് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി മരണം ഉറപ്പാക്കുകയുമായിരുന്നു. 55കാരനായ മുഹമ്മദ് തന്റെ 14ാം വയസിലാണ് കൊലപാതകം നടത്തിയത്. ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. തിരിച്ചറിവില്ലാത്ത കാലത്ത് ചെയ്ത തെറ്റ് തിരിച്ചറിവുള്ള പ്രായത്തില്‍ ഏറ്റു പറയുകയാണ് ചെയ്തത്. വെള്ളയില്‍ ബീച്ചിലെ കൊലപാതകത്തിലും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് പറഞ്ഞു. പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍, മുഹമ്മദ് അലി നടത്തിയെന്ന് പറയപ്പെടുന്ന രണ്ടാമത്തെ കൊലപാതകത്തെക്കുറിച്ച് പോലിസ് അന്വേഷിക്കേണ്ടതായി വരും.
അതേസമയം മുഹമ്മദിൻറെ വെളിപ്പെടുത്തൽ മാനസിക പ്രശ്നങ്ങൾ ആണെന്ന് പറഞ്ഞു അന്ന് കുടുംബങ്ങൾ തള്ളിയിരുന്നു.