മലപ്പുറം: ജില്ലയിൽ ചൊവ്വാഴ്ച വരെ കനത്ത മഴ തുടരും. മഴജാഗ്രതയുടെ ഭാഗമായി ഇന്നും നാളെയും അതിശക്ത മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചൊവ്വാഴ്ച യെല്ലോ അലർട്ട് എന്നിവയാണ് ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചുണ്ട്. ഇന്നലെ അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരുന്നത്. ചെറിയ തോതിലുള്ള മണ്ണിടിച്ചിലൊഴിച്ചാൽ കാര്യമായ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
അതേസമയം ചൊവ്വാഴ്ചയ്ക്കു ശേഷം മഴ അൽപം ദുർബലമാകും. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. എന്നാൽ ജൂൺ പകുതിയോടെ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകനും റെയിൻ ട്രാക്കേഴ്സ് കൂട്ടായ്മ അഡ്മിനുമായ ശരത്കുമാർ പറഞ്ഞു.
വേനലിൽ ഏപ്രിലിലെ കനത്ത മഴക്കുറവ് ജില്ലയിൽ മേയ് മാസത്തിൽ ലഭിച്ച മഴയോടെ നികത്തപ്പെട്ടിരുന്നു. മൺസൂൺ മഴയ്ക്കു വില്ലനാകുന്ന എൽനിനോ പ്രതിഭാസം ജൂണിൽ ദുർബലമായിരിക്കുമെന്നാണു കരുതുന്നത്. തുടർന്ന് ശക്തി പ്രാപിക്കുകയും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കനക്കുകയും ചെയ്യും. ഇത് ഈ മാസങ്ങളിൽ ആകെ ലഭിക്കുന്ന മഴയിൽ കുറയാൻ കാരണമാകുമെന്നാണ് നിഗമനം.
മഴക്കൂട്ടായ്മയായ റെയിൻ ട്രാക്കേഴ്സിന്റെ കണക്കുപ്രകാരം 24 മണിക്കൂറിനിടെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പൊന്നാനിയിലാണ്. കുറവ് വഴിക്കടവിലും.
വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്കുപ്രകാരമാണിത്. തീരമേഖലയിൽ മഴ കൂടുതലും മലയോരത്തേക്ക് കുറവുമായിരുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മലയോരത്തും കനത്ത മഴ ലഭിച്ചേക്കും.