മലപ്പുറം: പെട്രോളിയം മേഖലയിൽ നിലനിൽക്കുന്ന രൂക്ഷമായ പ്രതിസന്ധികളും, വ്യാജ ഡീസലിൻ്റെ വ്യാപനവും നികുതി വെട്ടിച്ചുള്ള ഇന്ധന കടത്തും മൂലം ഡീലർ സമൂഹം നേരിടുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മലപ്പുറം ജില്ലാ ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ (MDHPDA) പ്രതിനിധി സംഘം ഇന്നലെ രാവിലെ 11.30-ഓടെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.
അസോസിയേഷൻ മുഖ്യ രക്ഷാധികാരി എ.കെ.എ നസീറിൻ്റെ നേതൃത്വത്തിലായിരുന്നു സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്നും കൊച്ചിയിൽ കപ്പൽ മാർഗ്ഗവും മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് റോഡ് മാർഗ്ഗവും എത്തുന്ന വ്യാജ ഡീസലിൻ്റെ വ്യാപനം ഡീലർമാരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് വൻതോതിൽ ഡീസൽ കേരളത്തിലേക്ക് ഒഴുക്കുന്ന പ്രവണതയും അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
നിവേദനത്തിലെ കാര്യങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ അടിയന്തരമായി കൈമാറുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മാഹിയിൽ നിന്നുള്ള ഇന്ധന കടത്തുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാരിന് വ്യക്തമായ അറിവുണ്ടെന്നും, ഇത്തരം കാര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.