കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയമാണ് വാഹനങ്ങളുടെ മോഡിഫിക്കേഷൻ. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രകയിൽ വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് ഉറപ്പുനൽകിയതും, പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ യുവാക്കൾ വാഹന മോഡിഫൈ ചെയ്യട്ടേയെന്ന് പറഞ്ഞതുമെല്ലാം വാഹന പ്രേമികളിൽ വലിയ ആവേശം നിറച്ചിരുന്നു.
എന്നാൽ, വാഹനങ്ങളിൽ മോഡിഫിക്കേഷൻ നടത്താൻ അനുവദിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുകയാണ് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ മോഡിഫിക്കേഷനും രൂപമാറ്റം വരുത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിന് ഒരു ഓൺലൈൻ സർവേയാണ് മോട്ടോർ വാഹന വകുപ്പ് ഒരുക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്സണലൈസേഷനെക്കുറിച്ചുമുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും ക്ഷണിക്കുന്നതിനും, അവയുടെ നിയമസാധുതകൾ പരിശോധിക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന സർവേയാണിത്. റോഡ് സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുതന്നെ, വാഹനപ്രേമികൾക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ നയരേഖ രൂപീകരിക്കാൻ നിങ്ങളുടെ അഭിപ്രായങ്ങൾ സഹായിക്കും. ഇതോടൊപ്പമുള്ള ലിങ്കു വഴി ഈ സർവേയിൽ പങ്കെടുക്കാവുന്നതാണ് എന്നാണ് കുറിപ്പ്.
https://forms.gle/RTfZFtS1KqRz5pFY8 സർവേയിൽ പങ്കെടുക്കുന്നതിനാണ് ഈ ലിങ്ക് മോട്ടോർ വാഹന വകുപ്പ് പങ്കുവെച്ചിരിക്കുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മോട്ടോർ വാഹന വകുപ്പിന്റെ ഒരു വെബ് പേജിലേക്കാണ് പോകുന്നതിൽ അതിൽ നാല് സ്‌റ്റെപ്പുകളായാണ് സർവേയ്ക്കുള്ള ചോദ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇ-മെയിൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് വേണം സർവേയിൽ പങ്കെടുക്കാൻ
വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ അനുവദിക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞെങ്കിലും വാഹനങ്ങളിൽ അനുവദിക്കാവുന്ന മോഡിഫിക്കേഷൻ എന്ന നിലയിൽ മോട്ടോർ വാഹന വകുപ്പ് സർക്കാരിൽ സമർപ്പിച്ച നിർദേശങ്ങൾ വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. 18 തരത്തിലുള്ള മോഡിഫിക്കേഷൻ അനുവദിക്കാമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് സർക്കാരിന് നൽകിയ നിർദേശങ്ങളിൽ പറഞ്ഞിരുന്നത്.