കോഴിക്കോട്: ഒറ്റപ്പദവിയെന്ന തീരുമാനം കർശനമാക്കി മുസ്‌ലിം ലീഗ്. മന്ത്രിമാരും എംഎൽഎമാരും മറ്റ് പദവികൾ ഒഴിയണമെന്നാണ് നിർദ്ദേശം. സംസ്ഥാന ഭാരവാഹി സ്ഥാനം ഒഴിയുന്നവരെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തും. നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് നിർദ്ദേശം നൽകിയത്.
ഇതോടെ യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി, യൂത്തീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എം എ റസാഖ്, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ടി.പി അഷറഫലി, ഫൈസൽ ബാബു തുടങ്ങി നിരവധി പേർ പദവികൾ ഒഴിയേണ്ടി വരും. സംഘടനാ ചുമതലകളിൽ കൂടുതൽപേർക്ക് അവസരം നൽകുന്നതിൻ്റെ ഭാഗമായാണ് നടപടി.
ഒരാൾക്ക് ഒരുപദവി എന്ന നിർദ്ദേശവുമായി സംസ്ഥാന കമ്മിറ്റി നേരത്തേതന്നെ സർക്കുലർ ഇറക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷരും ഉപാധ്യക്ഷരും സ്ഥിരം സമിതി അധ്യക്ഷരുമാകുന്നവർക്കടക്കം ഒറ്റപ്പദവി നിർദ്ദേശം ബാധകമാണ്. തദ്ദേശതലത്തിൽ ഇത് ഭാഗികമായെങ്കിലും നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, എംപിമാരും എംഎൽഎമാരും പാർട്ടി ഭാരവാഹിത്വത്തിലും തുടരുന്ന സാഹചര്യത്തിലാണ് ഒറ്റപ്പദവി തീരുമാനം നടപ്പാക്കണമെന്ന നിർദ്ദേശം വീണ്ടും ഉയർന്നുവന്നത്.