വേങ്ങര: പ്രളയജലത്തെ തുടർന്ന് വീടുകളിലും പരിസര പ്രദേശങ്ങളിലും വെള്ളം ഇറങ്ങിയെങ്കിലും പായലും ചെളിയും വ്യാപകമായി അടിഞ്ഞുകൂടിയിരിക്കുകയാണ്. നിരവധി വീടുകളുടെ മുറ്റങ്ങളും റോഡുകളും ഇപ്പോഴും പായൽ മൂടിയ നിലയിലാണ്.
പായൽ അടിഞ്ഞുകൂടിയ പ്രദേശങ്ങളിൽ വഴുക്കിവീഴാനുള്ള സാധ്യത കൂടുതലായതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വീടുകളും പരിസരങ്ങളും ശുചീകരിക്കുന്നതിനൊപ്പം കിണറുകളും മറ്റ് കുടിവെള്ള സ്രോതസുകളും അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്.
കൊതുക്, എലിപ്പനി തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ, വേങ്ങര ഗ്രാമപഞ്ചായത്തിലെ 17-വാർഡിലെ മണപ്പുറം–മജ്ലിസിങ്ങൾ റോഡിൽ അടിഞ്ഞുകൂടിയ പായലും ചെളിയും പഞ്ചായത്ത് ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി പഞ്ചായത്ത് നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.