തിരുവനന്തപുരം: അർജന്റീനൻ ഫുട്ബാൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പല സർക്കാർ രേഖകളും ലഭ്യമല്ലെന്ന് സംസ്ഥാന കായികമന്ത്രി ഒ.ജെ ജെനീഷ്. സ്പോൺസർ പണം നൽകിയോ ഇല്ലയോ എന്നതല്ല വിഷയമെന്നും പലകാര്യങ്ങളിലും അവ്യക്തതയുണ്ടെന്നും നിലവിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും വാർത്തസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാനാണ് അന്നത്തെ സർക്കാർ ശ്രമിച്ചത് എന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം ആരോപണങ്ങളിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ രേഖകളും തെളിവുകളും പുറത്ത്. സംസ്ഥാന സർക്കാറിനെയും കായികവകുപ്പിനെയും നോക്കുകുത്തിയാക്കി മന്ത്രിയും സ്പോൺസർമാരും ചേർന്നാണ് ഇടപെടൽ നടത്തിയതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്പോൺസർക്കായി നേരിട്ട് വാദിക്കുന്ന വി. അബ്ദുറഹിമാന്റെ ഇ-മെയിൽ സന്ദേശവും മലപ്പുറത്തെ കോളജ് അധ്യാപികക്ക് മന്ത്രിയുടെ ഔദ്യോഗിക മെയിലുകളുടെ പകർപ്പ് അയച്ചെന്ന വിവരങ്ങളും പുറത്തുവന്നു.