മലപ്പുറം: സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ചയിൽ സംസ്ഥാനത്ത് ലഭിച്ചത് പതിവു മഴയുടെ അഞ്ചു ശതമാനം മാത്രം. സാധാരണ ഗതിയിൽ ശരാശരി 133 മില്ലി മീറ്റർ മഴയാണ് സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ചയിൽ കേരളത്തിൽ ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ പെയ്തത് വെറും ഏഴ് മില്ലി മീറ്റർ മഴ മാത്രം.
ഈ രണ്ടാഴ്ചയ്ക്കിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ജില്ലയിലാണ്. 31.4 മില്ലി മീറ്റർ മഴയാണ് അവിടെ പെയ്തത്. പതിവായി കിട്ടാറുള്ളതിന്റെ 21 ശതമാനം. കണ്ണൂരിൽ പതിവു മഴയുടെ 15 ശതമാനവും ഇടുക്കിയിൽ 11 ശതമാനവും ഈ കാലയളവിൽ പെയ്തു. മറ്റു ജില്ലകളിൽ ഒന്നുമുതൽ ആറുവരെ ശതമാനം മാത്രമാണ് പെയ്തത്. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഈ രണ്ടാഴ്ചയ്ക്കിടെ തീരെ മഴ കിട്ടിയില്ല.
ചൊവ്വാഴ്ച ഇടുക്കി ജില്ലയിലും മറ്റുമായി മലയോരമേഖലയിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തു. ബുധനാഴ്ചയും വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട്കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. 17 മുതൽ 19 വരെ കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.