ആറുമാസം റേഷൻ കടകളില്‍ നിന്ന് തുടർച്ചയായി ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങാത്തവരുടെ റേഷൻ കാർഡുകള്‍ താത്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം നിർദ്ദേശം നല്‍കി.
പ്രതിമാസം ശരാശരി 17.65 ലക്ഷം പേർ കേരളത്തില്‍ റേഷൻ വിഹിതം കൈപ്പറ്റുന്നില്ല. ഇത്തരം സൈലന്റ് കാർഡ് ഉടമകളെ കണ്ടെത്താനുള്ള നടപടികള്‍ വൈകാതെ ശക്തമാകുമെന്നാണ് വിവരം. റേഷൻ വിഹിതം തടസപ്പെടാതിരിക്കാൻ ഉപഭോക്താക്കള്‍ ഇ.കെ.വൈ.സി അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ട്.
ആയുഷ്മാൻ ഭാരത് പോലുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ വേണ്ടി മാത്രം റേഷൻ കാർഡ് എടുക്കുകയും, എന്നാല്‍ റേഷൻ വാങ്ങാതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി ഒഴിവാക്കുകയാണ് ലക്ഷ്യം.
കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന സർക്കാരുകള്‍ക്ക് ഇതു സംബന്ധിച്ച് പ്രത്യേക നിർദ്ദേശം നല്‍കിയിട്ടുണ്ട്. തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകള്‍ താത്കാലികമായി നിർജീവമാകുന്നതോടെഅവർക്ക് ഒക്ടോബർ 1 മുതല്‍ റേഷൻ കടകളില്‍ നിന്ന് ലഭിക്കുന്ന സൗജന്യ അല്ലെങ്കില്‍ സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല.
അതേസമയം ഇവിടെ കാർഡുകള്‍ പൂർണ്ണമായും റദ്ദാക്കുന്നില്ല. താത്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. റേഷൻ കടകള്‍ വഴിയുള്ള സേവനങ്ങള്‍ നിലയ്ക്കും. കാർഡുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വ്യാജ ഗുണഭോക്താക്കളെ ഇല്ലാതാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതിനാല്‍, നിശ്ചിത സമയപരിധിക്കുള്ളില്‍ ഇ കെവൈസി പൂർത്തിയാക്കിയില്ലെങ്കില്‍ റേഷൻ കാർഡ് പൂർണ്ണമായും റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.
കേരളത്തില്‍ മുൻഗണനാ വിഭാഗങ്ങളിലെ (മഞ്ഞ, പിങ്ക്) ഭൂരിഭാഗം പേരുടെയും മസ്റ്ററിങ് ഇതോടകം പൂർത്തിയായിട്ടുണ്ട്. കാർഡില്‍ എന്തെങ്കിലും ഇ കെവൈസി അപ്‌ഡേഷൻ തീർപ്പാക്കാനുണ്ടെങ്കല്‍ അത് റേഷൻ കടകള്‍ വഴി നേരിട്ട് ചെയ്യാൻ ശ്രദ്ധിക്കുക.