എ.ആർ. നഗർ: സംസ്ഥാനത്ത് ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി രാത്രികാല പോലീസ് പെട്രോളിംഗും പരിശോധനകളും ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, പാർക്കുകൾ, ബീച്ചുകൾ, ആളൊഴിഞ്ഞ പൊതുസ്ഥലങ്ങൾ, ക്യാമ്പസ് പരിസരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന കർശനമാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പല ലഹരി ഇടപാടുകളും രാത്രി 10 മണിക്ക് ശേഷവും പുലർച്ചെയുള്ള സമയങ്ങളിലുമാണ് നടക്കുന്നത്. അതിനാൽ രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാക്കിയാൽ ഒരു പരിധി വരെ ഇത്തരം ഇടപാടുകൾ തടയാൻ സാധിക്കുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു.
കൂടാതെ, ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി ആവശ്യമായ കൗൺസിലിംഗും ചികിത്സയും നൽകി അവരെ ലഹരിമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു.
നിവേദനം നൽകിയ സംഘത്തിൽ നിയോജകമണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ, ഭാരവാഹികളായ റാഫി കൊളക്കാട്ടിൽ, ഫൈസൽ കെ., സ്വദിഖലി പി.കെ. എന്നിവർ സംബന്ധിച്ചു.