വേങ്ങര: മലപ്പുറത്ത് ഇന്ന് മുതൽ ക്രഷറുകളും ക്വാറികളും പണിമുടക്കുന്നു. പോലീസ്, മോട്ടോർ വാഹന ,ഖനന
വ്യവസായ, അനുബന്ധ വകുപ്പുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ പരിശോധനയിൽ പ്രതിഷേധിച്ച് മലപ്പുറത്ത് ഇന്നു മുതൽ അനിശ്ചിതകാല പണിമുടക്ക്
നടത്താൻ മലപ്പുറത്ത് ചേർന്ന ക്രഷർ ക്വാറി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി
യോഗം തീരുമാനിച്ചത്.
വകുപ്പുകളുടെ ദോഷകരമായ സമീപനം കാരണം ഈ വ്യവസായത്തിന് വലിയ
നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതെന്ന് യോഗം വിലയിരുത്തി. കരിങ്കൽ ഉൽപ്പന്നങ്ങളുടെ നീക്കത്തിന് ഉപയോഗിയ്ക്കുന്ന
വാഹനങ്ങളുടെ ശേഷിയ്ക്ക് പൂർണ്ണ അളവിൽ അനുമതി നൽകണമെന്ന് പല തവണ
അധികൃതരോട് ആവശ്യപ്പെട്ടിട്ടും അത് പരിഗണിയ്ക്കാതെയാണ് ഇപ്പോൾ സംസ്ഥാനത്താകമാനം അനാവശ്യ പരിശോധനയും അമിതമായ പിഴ ഈടാക്കലും ലൈസൻസ് റദ്ദാക്കലും നടക്കുന്നത്. ഇത് ഉടൻ നിർത്തലാക്കണം.കോറികൾ പ്രവർത്തിക്കുന്നതിനുള്ള
പരിസ്ഥിതി അനുമതിയ്ക്കായി മൂന്നു വർഷത്തിൽ കൂടുതലായി ക്വാറി ഉടമകൾ നൽകിയ അപേക്ഷകൾ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുകയാണ്.
ക്രഷർ, ക്വാറികൾക്ക് എതിരായി ലഭിയ്ക്കുന്ന പരാതികളിൽ വിശദീകരണമോ പരിശോധയോ നടത്താതെ ഈ വ്യവസായ
മേഖലയെ തകർക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത്.ഈ
വിഷയത്തിൽ ഉടൻ സർക്കാർ ഇടപെട്ട് ക്വാറി ,ക്രഷർ ഉടമകൾക്ക് നീതി ലഭ്യമാക്കണം.സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പാറ ഖനനത്തിനായി അനുമതി ലഭ്യമാകുന്നതിന് ഏർപ്പെടുത്തുന്ന ലേല സമ്പ്രദായം നിർത്തലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.