മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയെ തേടി യാത്ര പുറപ്പെട്ട മലപ്പുറത്തെ വീട്ടമ്മയെ രക്ഷിച്ച് പോലീസ്. സ്വകാര്യ കമ്പനിയിലെ മാനേജർ എന്ന്
പരിചയപ്പെടുത്തിയ ദിണ്ടിഗൽ സ്വദേശിയെ തേടിയാണ് മലപ്പുറത്തുകാരി അവിടെയെത്തിയത്.
എന്നാൽ വിലാസം വ്യാജമായിരുന്നുവെന്ന് അവിടെ
എത്തിയപ്പോഴാണ് യുവതിക്ക് മനസിലായത്. യുവതിയെ കാണാതായതിനു പിന്നാലെ വിദേശത്തുള്ള ഭർത്താവും, വീട്ടുകാരും പരാതി
നൽകിയിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ യുവതിയെ കാണാനില്ലെന്ന് പത്രത്തിൽ പരസ്യം നൽകുകയായിരുന്നു.
തമിഴ്നാട്ടിൽ കുടുങ്ങിയ യുവതി അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ
ആശുപത്രി അധികൃതരാണ് തിരിച്ചറിഞ്ഞ് പോലീസിനെ അറിയിച്ചത്. വേദസന്തൂരിലെ
ഒരു വീട്ടിൽ അനാഥയാണെന്ന് പറഞ്ഞ് കഴിയുകയായിരുന്നു യുവതി. സമീപത്തുള്ള ഒരു സ്പിന്നിങ് കമ്പനിയിൽ ജോലിയും ചെയ്തിരുന്നു.
യുവതിയുമായി സൗഹൃദം സ്ഥാനപിച്ച വ്യക്തി
മലയാളിയാണെന്ന് പോലീസ്
അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ വിവാഹിതനാണെന്നും വ്യക്തമായി.