മലപ്പുറം: സ്വകാര്യബസുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ സാവകാശം വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ ബസുകളിൽ 28-ന് മുമ്പായി ക്യാമറ സ്ഥാപിക്കണമെന്നത് പ്രായോഗികമല്ല. 14 -ന് റോഡ് നികുതി അടച്ച ബസുടമകൾക്ക് ക്യാമറ സ്ഥാപിക്കാൻ 28 -നകം പണം കണ്ടെത്തുക പ്രയാസമാണ്. ധൃതിപിടിച്ച് സ്ഥാപിക്കുന്ന ക്യാമറകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിയില്ല. പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ട്. അവ കൃത്യതയോടെ പ്രവർത്തിക്കാതിരുന്നാൽ മോട്ടോർവാഹന വകുപ്പ് ബസുകളിൽ പരിശോധന നടത്തി പിഴ ചുമത്തുന്ന അവസ്ഥ ഉണ്ടാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് ഗതാഗതമന്ത്രിക്ക് സംഘടന നിവേദനം നൽകി.
ജില്ലാപ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷനായി. ജില്ലാ ജനറൽസെക്രട്ടറി എം.സി. കുഞ്ഞിപ്പ, ജില്ലാ വൈസ് പ്രസിഡന്റ് വാക്കിയത്ത് കോയ, ട്രഷറർ കുഞ്ഞിക്ക കൊണ്ടോട്ടി, കെ.കെ. മുഹമ്മദ് എന്ന കുഞ്ഞിപ്പ, സുമിത്രൻ, എം. ദിനേശ് കുമാർ, വി.പി. ശിവാകരൻ, കെ.എം.എച്ച്. അലി എന്നിവർ സംസാരിച്ചു.