മലപ്പുറം: ജില്ലയിൽ 16 നിയമസഭ മണ്ഡലങ്ങളിലായി പുതുതായി 53 ബാച്ചുകൾ അനുവദിച്ചു. ഹ്യുമാനിറ്റീസിനാണ് കൂടുതൽ ബാച്ചുകൾ അനുവദിച്ചത്. 32 ബാച്ചുകളുണ്ട്. കൊമേഴ്സിന് 17ഉം സയൻസിന് നാലും ബാച്ചുകളുണ്ട്. നിലമ്പൂർ മണ്ഡലത്തിലാണ് കൂടുതൽ ബാച്ചുകൾ അനുവദിച്ചത്. ഏഴ് ബാച്ചുകളാണ് അനുവദിച്ചത്. പൊന്നാനിയാണ് രണ്ടാം സ്ഥാനത്ത് -അഞ്ച് ബാച്ചുകളുണ്ട്. മൂന്നാം സ്ഥാനത്തുള്ള താനൂർ, തിരൂരങ്ങാടി, കോട്ടക്കൽ എന്നിവിടങ്ങളിൽ നാല് വീതം ബാച്ചുകളുണ്ട്.
മലപ്പുറം, മഞ്ചേരി, വണ്ടൂർ, കൊണ്ടോട്ടി, പെരിന്തൽമണ്ണ, തവനൂർ, വേങ്ങര എന്നിവിടങ്ങളിൽ മൂന്ന് വീതം ബാച്ചുകളാണ്. തിരൂർ, ഏറനാട്, വള്ളിക്കുന്ന്, മങ്കട എന്നിവിടങ്ങളിൽ രണ്ട് വീതം ബാച്ചുകളുമാണ് ആകെ അനുവദിച്ചത്. ഓരോ ബാച്ചിലും 60 പേർക്ക് വീതമാണ് പഠിക്കാൻ അവസരം ലഭിക്കുക. ഇതോടെ ജില്ലക്ക് 3,180 സീറ്റുകൾ ലഭിക്കും. എന്നാൽ ഈ സീറ്റുകൾ കുട്ടികൾക്ക് മതിയാകാതെ വരും.
ജില്ലയിൽ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെൻറിൽ മാത്രം 8,338 പേർ സീറ്റ് കിട്ടാതെ പുറത്താണ്. പുതിയ ബാച്ചുകൾ പ്രകാരം കുറച്ച് വിദ്യാർഥികൾക്ക് കൂടി പഠിക്കാൻ അവസരം ലഭിക്കുമെങ്കിലും കണക്ക് പ്രകാരം 5,158 പേർ പുറത്ത് പോകും. രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെൻറിന് ജില്ലയിൽ 9,707 അപേക്ഷകരാണ് ആകെയുണ്ടായിരുന്നത്.ഇതിൽ 1,369 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. കണക്ക് പ്രകാരം സംസ്ഥാനത്ത് കൂടുതൽ കുട്ടികൾ പുറത്ത് നിൽക്കുന്നതും മലപ്പുറത്താണ്. ജില്ലയിൽ ആകെ 81,022 അപേക്ഷകരാണ് പ്ലസ് വണിന് അപേക്ഷ സമർപ്പിച്ചിരുന്നത്.