കണ്ണമംഗലം തീണ്ടെക്കാട് സ്വദേശി 46കാരനായ യൂനസ് കാപ്പന്റെ വീട് നിറയെ പുരാവസ്തു ശേഖരമാണ്. ഗാന്ധിജിയുടെ വിവിധ ദൃശ്യങ്ങളടങ്ങിയ സ്റ്റാമ്ബുകള്‍, കറൻസികള്‍, നാണയങ്ങള്‍, പോസ്റ്റ് കാര്‍ഡുകള്‍, ചിത്രങ്ങള്‍, പലതരം ഗാന്ധിക്കണ്ണടകള്‍ എന്നിവയാണ് ശേഖരത്തില്‍ പ്രധാനമായും സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇന്ത്യ, യു.എസ്.എ, ബ്രിട്ടണ്‍, പലസ്തീൻ, ചിലി, ശ്രീലങ്ക, ജര്‍മ്മനി, സാംപിയ, എറിത്രിയ, തജിക്കിസ്ഥാൻ തുടങ്ങി 60 രാജ്യങ്ങള്‍ പുറത്തിറക്കിയ ഗാന്ധിയുടെ സ്റ്റാമ്ബുകള്‍ അദ്ദേഹം നിധി പോലെ സൂക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ രാജവംശങ്ങളായിരുന്ന ചേര, ചേറ്റാന, മൗര്യ, ഹൈദരാബാദ് നൈസാം, കനിഷ്‌ക, മൈസൂര്‍ വംശജരുടെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഓട്, വെള്ളി, ഇരുമ്ബ്, ചെമ്ബ് ലോഹങ്ങളില്‍ തീര്‍ത്ത നായണങ്ങളും മലയാളത്തില്‍ ആലേഖനം ചെയ്ത ചെറുതും വലുതുമായ നിരവധി സെറ്റ് നാണയങ്ങളും ഈസ്റ്റ് ഇന്ത്യ, ഡച്ച്, പോര്‍ച്ചുഗീസ്, അറേബ്യൻ നാണയങ്ങളുടെ ശേഖരങ്ങളും ഇവിടെയുണ്ട്.
മലേറിയ പ്രതിരോധത്തെ ഓര്‍മ്മപ്പെടുത്തുന്ന 94 രാജ്യങ്ങള്‍ പുറത്തിറക്കിയ സ്റ്റാമ്ബുകളും ശേഖരത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ നാണയങ്ങളിലൊന്നായ തിരുവിതാംകൂര്‍ രാജവംശം അടിച്ചിറക്കിയ ചക്രവും സീതാദേവിയ്‌ക്കൊപ്പം സിംഹാസനത്തിലിരിക്കുന്ന രാമന്റെയും ഇരുവശങ്ങളിലായി ഭരതലക്ഷ്മണൻമാരുടെയും ചിത്രം ആലേഖനം ചെയ്ത നാണയവും മുഖ്യാകര്‍ഷണമാണ്.
1950ല്‍ ഇറങ്ങിയ മര്‍ഫി റോഡിയോ മുതല്‍ നിരവധി മോഡലിലുള്ള റേഡിയോകള്‍ വരെ കൗതുകമുണര്‍ത്തുന്നു. ഗാന്ധിമുദ്ര പതിച്ച ഒരു രൂപ മുതല്‍ 1,000 രൂപ വരെയുള്ള നാണയങ്ങളാണ് മറ്റൊരു അപൂര്‍വത. വീടിന്റെ സ്വീകരണ മുറിയില്‍ 60ഓളം പഴയ കാമറകളും ഇടംപിടിച്ചിട്ടുണ്ട്.ഗാന്ധിജി വെടിയേറ്റ് മരിച്ച ശേഷം വിവിധ ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിന്റെയും സംസ്‌കാര ചടങ്ങളുകളുടേതുമുള്‍പ്പെടെ 100 ചിത്രങ്ങള്‍ യൂനസ് ഹൃദയത്തോടെ ചേര്‍ത്ത് സൂക്ഷിക്കുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ചരിത്രത്തോട് തോന്നിയ കൗതുകമാണ് ഈ വലിയ ശേഖരത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
16 വര്‍ഷം ജിദ്ദയില്‍ ജോലി ചെയ്തപ്പോഴും നാണയ-പുരാവസ്തു ശേഖരം അദ്ദേഹം കൈവിട്ടില്ല. വിദേശികളുമായുള്ള സൗഹൃദത്തിലൂടെ നിരവധി കറൻസികളും നാണയങ്ങളും അദ്ദേഹം സ്വന്തമാക്കുകയായിരുന്നു. കോട്ടയ്ക്കലില്‍ ബിസിനസ്സ് സ്ഥാപനം നടത്തുകയാണ് യൂനുസ് ഇപ്പോള്‍. ഷംനയാണ് ഭാര്യ. ഷാഹിൻ ഫര്‍ഹാൻ, മുഹമ്മദ് ഷാനില്‍, അഹമ്മദ് ഷയാൻ, ജന്ന മറിയം മക്കളാണ്.