മലപ്പുറം ജില്ലയിലെ ജയിലുകളിലെ അന്തേവാസികള്‍ക്കായി സാക്ഷരതാ മിഷന്‍റെ ആഭിമുഖ്യത്തില്‍ 'ജയില്‍ ജ്യോതി ' എന്ന പേരില്‍ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നു.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അന്തേവാസികളുടെ യോഗ്യതയ്ക്ക് അനുസരിച്ച് സാക്ഷരതാ മിഷന്‍റെ വിവിധ കോഴ്സുകള്‍ക്ക് ചേര്‍ത്ത് പ്രത്യേകം ക്ലാസുകള്‍ നല്‍കും. ഹ്രസ്വ കാലത്തേക്കും ദീര്‍ഘകാലത്തേക്കുമായി വിവിധ കോഴ്സുകള്‍ നല്‍കുന്നതിനായി പ്രത്യേകം മൊഡ്യൂള്‍ തയാറാക്കും. ഇൻസ്ട്രക്ടര്‍മാര്‍ക്ക് പരിശീലനവും നല്‍കും. കോഴ്സുകളോടൊപ്പം ബോധവത്ക്കരണ ക്ലാസുകളും നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സറീന ഹസീബ്, ആലിപ്പറ്റ ജമീല, അംഗങ്ങളായ പി.കെ.സി അബ്ദുറഹ്മാൻ, കെ.ടി അഷ്റഫ്, സെക്രട്ടറി എസ്.ബിജു, വിജയഭേരി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. സലീം, ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ. മുഹമ്മദ് ബഷീര്‍, സബ് ജയില്‍ സൂപ്രണ്ടുമാരായ വി. രാമചന്ദ്രൻ (തിരൂര്‍), എം. രാധാകൃഷ്ണൻ (പൊന്നാനി), മഞ്ചേരി സ്പെഷല്‍ സബ് ജയില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ കെ.കെ. സന്തോഷ്, പെരിന്തല്‍മണ്ണ സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വി. മഹേഷ്, തവനൂര്‍ സെൻട്രല്‍ ജയില്‍ പി.ഡി. ടീച്ചര്‍ എം.പി ഹരീഷ്, ജില്ലാ പ്രബേഷൻ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, പ്രബേഷൻ അസിസ്റ്റന്‍റ് ശൈജേഷ്, അസിസ്റ്റന്‍റ് ഇൻഫര്‍മേഷൻ ഓഫീസര്‍ അബ്ദുറഹ്മാൻ ഹനീഫ് എന്നിവര്‍ പങ്കെടുത്തു.
സാക്ഷരതാ മിഷൻ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. അബ്ദുള്‍ റഷീദ് സ്വാഗതവും സാക്ഷരതാ മിഷൻ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.