കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് സർവേ നടപടികൾ ആരംഭിച്ചു. സർവേ നടപടി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചിരുന്നു. ഭൂവുടമകൾക്ക് ഏറ്റവും ഉയർന്ന നഷ്ടപരിഹാരം നൽകാൻ തന്നെയാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി പറഞ്ഞിരുന്നു. സർവേ പൂർത്തിയാക്കാതെ നഷ്ടപരിഹാരം കണക്കാക്കാൻ പറ്റില്ല. നഷ്ടം കണക്കാക്കാതെ ന്യായമായ നഷ്ടപരിഹാരം കിട്ടില്ലെന്ന് എങ്ങനെയാണ് ഭൂവുടമകൾക്ക് പറയാനാവുക എന്നും മന്ത്രി ചോദിച്ചു.
റൺവേയ്ക്കായി സർക്കാർ 14.5 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകാതായതോടെ റൺവേയുടെ നീളം കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. റൺവേ വികസനത്തിനായി ഭൂമി എറ്റെടുക്കാനുള്ള സമയപരിധി കഴിഞ്ഞ മാർച്ച് 31ന് ആണ് അവസാനിച്ചത്. തുടർന്ന് റൺവേയുടെ നീളം കുറയ്ക്കാനുളള നടപടിക്രമങ്ങൾ അറിയിക്കാൻ വിമാനത്താവള ഡയറക്ടർക്ക് നിർദേശം നൽകി.
റൺവേ 2860 മീറ്ററിൽ നിന്ന് 2540 മീറ്ററായാണ് ചുരുക്കുക. സുരക്ഷാ മേഖലയ്ക്ക് സ്ഥലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റൺവേയുടെ നീളം കുറയ്ക്കുന്നത്. റൺവേയുടെ നീളം കുറയ്ക്കുന്നത് നിലവിലെ വിമാന സർവീസുകളെ സാരമായി ബാധിക്കും. വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ സർവീസ് നടത്തുന്ന എ 321 വിമാനങ്ങൾക്കും വൈഡ് ബോഡി വിമാനങ്ങൾക്കും ലാൻഡ് ചെയ്യാൻ കഴിയില്ല.