നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പ് മലപ്പുറം ജില്ലയിലുടനീളം പരിശോധന കര്‍ശനമാക്കി
പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ-മാംസ വ്യാപാര കേന്ദ്രങ്ങളിലായി മേലാറ്റൂര്‍ ടൗണില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ ഇന്ന് (ആഗസ്റ്റ് എട്ട് )നടത്തിയ പരിശോധനയില്‍ 15 കടകളിലായി ആറ് ക്രമക്കേടുകള്‍ കണ്ടെത്തി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണത്തക്ക രീതിയില്‍ ത്രാസ് പ്രദര്‍ശിപ്പിയ്ക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസൻസുകള്‍ പ്രദര്‍ശിപ്പിയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി.ഇത്തരത്തില്‍ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ തുടര്‍നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. അബ്ദുറഹിമാൻ, റേഷനിങ് ഇൻസ്പെക്ടര്‍മാരായ എ. സുല്‍ഫിക്കര്‍, ടി. എ രജീഷ് കുമാര്‍, അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
വരും ദിവസങ്ങളില്‍പൊതുവിതരണം, റവന്യൂ, ലീഗല്‍ മെട്രോളജി, ഫുഡ് ആൻഡ് സേഫ്റ്റി, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് ജില്ലയിലുടനീളം വ്യാപക പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ എല്ലാവരുടെയും സഹകരണം ജില്ലാ സപ്ലൈ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.