വേങ്ങര: വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊട്ടേക്കാട്ട് കരുവേപ്പില്‍ അബ്ദുറഹിമാന്റെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തി ദുരൂഹത അകറ്റണമെന്ന് എസ്.ഡി.പി.ഐ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിവിധ പ്രദേശങ്ങളിലും വ്യക്തികളുമായും വസ്തുക്കച്ചവടത്തിലൂടെയും അല്ലാതെയും ധാരാളം ഇടപാടുകള്‍ നടത്തിയിരുന്ന വ്യക്തിയാണ് മരണപ്പെട്ട അബ്ദുറഹിമാന്‍. മരണത്തിന് ഏതാനു ദിവസം മുമ്പുണ്ടായ പണമിടപാടുകളിലുള്‍പ്പെടെ ദൂരൂഹതയുള്ളതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വീട്ടില്‍ ഭിന്നശേഷിക്കാരനായ മകനും കിടപ്പു രോഗിയായ ഭാര്യയും മാത്രമുള്ള ദിവസം പുലര്‍ച്ചെ രണ്ടര മണിക്കാണ് അബ്ദുറഹിമാനെ കാണാതായതെന്നതും ദുരൂഹമാണ്.
ഈ സാഹചര്യത്തില്‍ അബ്ദുറഹിമാന്റെ മരണം സംബന്ധിച്ച് മുന്‍വിധികളില്ലാതെ പഴുതടച്ചുള്ള അന്വേഷണം നടത്തി കാരണക്കാരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു. എം ഖമറുദ്ദീന്‍, വി ബഷീര്‍, കല്ലന്‍ അബ്ദുല്‍നാസര്‍, കെ കെ സൈതലവി, പി എം ബഷീര്‍, മുസ്തഫ പള്ളിയാളി, കെ എം മുസ്തഫ, പറമ്പന്‍ അബ്ബാസ് എന്നിവർ സംസാരിച്ചു.