കോട്ടയ്ക്കൽ: കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണറുടെ നിർദേശത്തെത്തുടർന്ന് മലപ്പുറം അസി. കമ്മിഷണറുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഓഫിസർമാർ പരിശോധന നടത്തി.
കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് തട്ടുകടകളിലും ഹോട്ടലുകളിലും ചൊവ്വാഴ്ച രാത്രിവരെ പരിശോധന നീണ്ടു. 35-ഓളം കടകളിലായിരുന്നു പരിശോധന.
ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ രീതിയിലും പ്രവർത്തിച്ച നാലു കടകൾ അടപ്പിച്ചു. അഞ്ചു കടകൾക്ക് പിഴചുമത്തി.
ഭക്ഷ്യസുരക്ഷാവകുപ്പ് മലപ്പുറം അസി. കമ്മിഷണർ സുജിത്ത് പെരേരയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജില്ലയിലെ വിവിധ സർക്കിളിൽ നിന്നുള്ള ഭക്ഷ്യ ഓഫീസർമാരായ യു.എം. ദീപ്തി, കെ.ജി. രമിത, ജിജി, ധന്യ, ആൻസി, ഓഫീസ് അസിസ്റ്റന്റുമാരായ സിബി സേവിയർ, രാഹുൽ എന്നിവർ പങ്കെടുത്തു.