ചെമ്മാട് ബസ് സ്റ്റാൻഡിൽ പരിശോധന; മഞ്ഞപ്പിത്തം തടയാൻ കർശന നടപടികൾ

തിരൂരങ്ങാടി : മാലിന്യസംസ്‌കരണം നടക്കാത്തതിനാൽ ആരോഗ്യഭീഷണി ഉയരുന്ന സാഹചര്യത്തിൽ ചെമ്മാട് പുതിയ ബസ് സ്റ്റാൻഡിൽ നഗരസഭാ ആരോഗ്യവിഭാഗം വിശദ പരിശോധന നടത്തി.

ചെമ്മാട് ടൗണിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും മഞ്ഞപ്പിത്തം പടർന്ന സാഹചര്യത്തിൽ ആരോഗ്യവിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ബസ് സ്റ്റാൻഡിലെ കിണറുകളും മാലിന്യസംസ്‌കരണ സംവിധാനങ്ങളും കാര്യക്ഷമമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. സംസ്‌കരണത്തിനായി ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ അടിയന്തരമായി സ്ഥാപിക്കുന്നതിന് ബസ് സ്റ്റാൻഡ് ഉടമയ്ക്ക് നിർദേശം നൽകാൻ തീരുമാനിച്ചു.

നഗരസഭയിലെ 30-ാം ഡിവിഷനുൾപ്പെടുന്ന ചെമ്മാട് പുതിയ ബസ്‌ സ്റ്റാൻഡിന് പിറകുവശത്തുള്ള വീടുകളിലടക്കമുള്ള 20-ലേറെ പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.

ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വൻതോതിൽ കണ്ടെത്തിയിരുന്നു. നൂറിലേറെ ഇതരസംസ്ഥാന തൊഴിലാളികൾ കെട്ടിടത്തിൽ താമസിക്കുന്നതായും ഇവർക്കുള്ള പ്രാഥമികസൗകര്യങ്ങളടക്കം പരിമിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മാലിന്യനിർമാർജനത്തിന് ബസ് സ്റ്റാൻഡിൽ സംസ്കരണപ്ലാന്റ് നിർമിക്കണമെന്ന് ബസ് സ്റ്റാൻഡ് ഉടമയ്ക്ക് നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

പരിശോധനയ്ക്ക് നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സി.പി. ഇസ്മായീൽ, നഗരസഭാ കൗൺസിലർ സി.എം. സൽമ, നഗരസഭാ ക്ലീൻസിറ്റി മാനേജർ സി.കെ. അബ്ദുന്നാസർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, നെടുവ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}