മലപ്പുറം: ഹജ്ജ് 2024 ൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്നവർക്ക് 80,000 രൂപ അധികം ഈടാക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം പിൻവലിക്കണമെന്നും പ്രസ്തുത വിഷയത്തിൽ കേന്ദ്ര സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ നിലവിലുള്ള കൊച്ചി, കണ്ണൂർ എംബാർകേഷൻ പോയിൻ്റുകളെ അപേക്ഷിച്ച് കരിപ്പൂരിൽ മാത്രം ഭീമമായ ചാർജ്ജ് ഈടാക്കുന്നത് ഹാജിമാരോടുള്ള ക്രൂരതയാണെന്നും ഇത് കരിപ്പൂർ എംബാർകേഷൻ പോയിൻ്റ് നഷ്ടപ്പെടാൻ കാരണമാകുമെന്നും പറഞ്ഞു.
പത്തിരിയാൽ ഹികമിയ്യ ആർട്സ് ആന്റ് സയൻസ് കോളേജ് കാമ്പസിൽ നടന്ന ജില്ല കൗൺസിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.മുഈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി പ്രാർത്ഥന നിർവ്വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, എൻ.എം.സ്വാദിഖ് സഖാഫി, ഉമർ ഓങ്ങല്ലൂർ, അബ്ദുറഹീം സഖാഫി നടുവട്ടം, അസൈനാർ സഖാഫി, സി.കെ.ശക്കീർ, ടി.സിദ്ദീഖ് സഖാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ജില്ലാ ഭാരവാഹികളായ സയ്യിദ് മുർതള ശിഹാബ് സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, കെ.സൈനുദ്ദീൻ സഖാഫി, എം.ദുൽഫുഖാർ സഖാഫി,പി.യൂസുഫ് സഅദി,മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി.കെ.മുഹമ്മദ് ശാഫി, പി.ടി.നജീബ്, ഡോ.എം.അബ്ദു റഹ്മാൻ, സി.കെ.എം.ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.