മലപ്പുറം: ഹജ്ജ് 2024 ലെ കേരളത്തിൽ നിന്നുള്ള കൊച്ചി, കണ്ണൂർ എംബാർകേഷൻ പോയിൻ്റുകളേക്കാൾ ഭീമമായ വിമാന ചാർജജ് കരിപ്പൂരിൽ നിന്ന് ഈടാക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ക്രൂര നടപടിയിൽ കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ജനൽ കൗൺസിൽ പ്രതിഷേധം രേഖപ്പെടുത്തി.
ഹജ്ജ് അപേക്ഷർക്ക് പുറപ്പെടൽ കേന്ദ്രമായി രണ്ട് ഓപ്ഷനുകൾ ഹാജിമാർക്ക് നൽകാം. കേരളത്തിൽ നിന്നുള്ള 24,794 അപേക്ഷകരിൽ 14,464 പേരാണ് ആദ്യ ഓപ്ഷനായി കരിപ്പൂരിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഭീമമായ ചാർജ്ജ് ഈടാക്കുന്ന നിലവിലെ സാഹചര്യത്തിൽ ഇവരാരും കരിപ്പൂരിൽ നിന്ന് യാത്ര പുറപ്പെടാൻ തയ്യാറാകില്ല. ഇങ്ങിനെയാകുമ്പോൾ കരിപ്പൂർ ഹജ്ജ് എംബാർകേഷൻ പോയിൻ്റ് നഷ്ടമാകും.
ഇതിനെതിരെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണം എന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
റീ ടെണ്ടർ നടപടികൾ ത്വരിതപ്പെടുത്തി കൂടുതൽ കമ്പനികളെ ക്ഷണിക്കണം. പ്രസ്തുത വിഷയത്തിൽ സംഘടന ശക്തമായ ജനകീയ സമരം സംഘടിപ്പിക്കും. ജനറൽ കൗൺസിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.പി.സുലൈമാൻ ഹാജി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.
തറയിട്ടാൽ ഹസൻ സഖാഫി, പി. അബ്ദു റഹ്മാൻ ഇണ്ണി, മംഗലം സൻഫാരി, ഇ.കെ.അബ്ദുൽ മജീദ്, ശരീഫ് മണിയാട്ടുകുടി, മുജീബ് റഹ്മാൻ വടക്കേമണ്ണ, കെ.മൊയ്തീൻ കുട്ടി ഹാജി, ബെസ്റ്റ് മുസ്തഫ, സി.ടി.കുഞ്ഞുട്ടി എന്നിവർ സംസാരിച്ചു.