മലപ്പുറം: കാളികാവ് ഉതരപൊയിലിൽ രണ്ടരവയസുകാരിയുടെ മരണത്തിൽ ദുരൂഹത. പിതാവ് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് ഫാരിസ്-ഷാബത്ത് ദമ്പതികളുടെ രണ്ടര വയസുകാരി മരിച്ചത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നാണ് പിതാവിന്റെ വീട്ടുകാർ പറഞ്ഞത്. എന്നാൽ കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് മാതാവ് പറയുന്നത്. ഇന്നലെ തന്നെ ഫാരിസ് കുഞ്ഞിനെ അതിക്രൂരമായി മർദിച്ചുവെന്നാണ് മാതാവ് ആരോപിക്കുന്നത്. ഇതിന് മുൻപും കുഞ്ഞിനേയും അമ്മയേയും ഫാരിസ് മർദിച്ചിട്ടുണ്ട്.
നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലാണ് കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുഞ്ഞിന്റെ കഴുത്തിലും ദേഹത്തും മുറിവേറ്റ പാടുകളുണ്ട്. ഇത് ഇന്നലെ സംഭവിച്ചതാണോ അതിന് മുൻപത്തെയാണോ എന്നത് അറിയില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണത്തിൽ വ്യക്തത വരികയുള്ളു.