മലപ്പുറം: സർക്കാർ, സ്വകാര്യ ഗ്രൂപ്പുകൾ മുഖേനെ ഹജ്ജ്, ഉംറ തീർത്ഥാടനം നടത്തുന്നവർക്കായി അടുത്ത ബുധനാഴ്ച മഅദിൻ കാംപസിൽ സംസ്ഥാനതല ഹജ്ജ് ക്യാമ്പ് നടത്തും. ഇതിനായി വിശാലമായ പന്തൽ മഅദിൻ പ്രധാന കാംപസിൽ ഒരുങ്ങുകയാണ്.
വിദൂര ദിക്കുകളിൽനിന്നുള്ളവരുടെ സൗകര്യത്തിനായി താമസസൗകര്യവും ഒരുക്കും. കഅബയുടെ ഭാഗങ്ങൾ പരിചയപ്പെടുത്താൻ മാതൃകാ കഅബ അവതരിപ്പിക്കും. ഉറവ ബുക്‌സ് പുറത്തിറക്കുന്ന ‘ഹജ്ജ്, ഉംറ: കർമം, ചരിത്രം, അനുഭവം’ എന്ന പുസ്തകത്തിന്റെ ആറാം പതിപ്പ് പ്രകാശനകർമവും വിതരണവും ചടങ്ങിൽ നടക്കും.
ക്ലോക്ക് റൂം, മൊബൈൽ ചാർജിങ് പോയിന്റുകൾ, വാഷ് റൂമുകൾ, നമസ്‌കാരസൗകര്യം, സഹായകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. മിംഹാർ, ഹോസ്‌പൈസ് എന്നിവയുടെ നേതൃത്വത്തിൽ മെഡിക്കൽ സെന്റർ, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനം എന്നിവയുമുണ്ടാകും. ക്യാമ്പിനെത്തുന്ന മുഴുവൻപേർക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. സേവനത്തിനായി 501 അംഗ മുഴുസമയ വൊളന്റിയർമാരുമുണ്ടാകും. സ്ത്രീകളെ സഹായിക്കുന്നതിനായി വനിതാ വൊളന്റിയർമാരെയും സജ്ജമാക്കി.
രാവിലെ എട്ടുമുതൽ അഞ്ചുവരെ നീണ്ടുനിൽക്കുന്ന ഹജ്ജ് ക്യാമ്പ് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.
മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷനാകും. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ക്ലാസെടുക്കും. രജിസ്‌ട്രേഷനും വിവരങ്ങൾക്കും: 9633677722, 9645338343.