കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം 21-ന് രാത്രി 12.05-ന് കരിപ്പൂരിൽനിന്ന് പുറപ്പെടും. സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരിൽ 20-ന് തുടങ്ങും. ആദ്യദിവസം എയർ ഇന്ത്യ എക്‌സ്‌പ്രസ് മൂന്ന് ഹജ്ജ് സർവീസുകളാണ് നടത്തുക.
21-ന് രാവിലെ എട്ടിന് രണ്ടാമത്തെ വിമാനവും വൈകീട്ട് മൂന്നിന് മൂന്നാമത്തെ വിമാനവും പുറപ്പെടും.
ജിദ്ദയിലേക്കു പുറപ്പെടുന്ന ഓരോ വിമാനത്തിലും 166 തീർഥാടകർ യാത്രചെയ്യും. ജൂൺ ഒമ്പതു വരെയായി 59 സർവീസുകളാണ് എയർഇന്ത്യ എക്‌സ്‌പ്രസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂൺ എട്ടിന് നാലുവിമാനവും ഒമ്പതിന് ഒരു വിമാനവും സർവീസ് നടത്തും. മറ്റു ദിവസങ്ങളിൽ മൂന്ന് സർവീസുകളാണുണ്ടാകുക.
9794 തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നിലവിൽ 10371 പേർ കരിപ്പൂരിൽനിന്ന് ഹജ്ജിന് പോകുന്നുണ്ട്.
നാലുവിമാനങ്ങൾ അധികസർവീസ് നടത്തി മുഴുവൻപേരെയും ജിദ്ദയിലെത്തിക്കും. തീർഥാടകരുടെ വിശദമായ യാത്രാസമയക്രമം അടങ്ങിയ ഫ്ളൈറ്റ് മാനിഫെസ്റ്റ് പുറത്തിറക്കിയിട്ടില്ല.
ആദ്യവിമാനത്തിൽ പുറപ്പെടുന്നവർ 20-ന് രാവിലെ 10-നകം കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിലെത്തണം.