വേങ്ങര: വയനാട്ടിൽ ഉരുൾ പൊട്ടലിൽ എല്ലാം നഷ്ട്ടപ്പെട്ട സഹജീവികൾക്ക് റയ ഫാത്തിമ നീക്കി വെച്ചത് സൈക്കിൾ വാങ്ങാൻ എണ്ണിത്തിട്ടപ്പെടുത്തി സൂക്ഷിച്ചു വെച്ച നാണയത്തുട്ടുകൾ. ഇരുമ്പുചോല എ. യു. പി സ്‌കൂളിന് കീഴിലുള്ള നഴ്സറിയിൽ പഠിക്കുന്ന നാല് വയസ്സുകാരി കുഞ്ഞു റയയാണ് വറ്റാത്ത സഹജീവി സ്നേഹത്തിന്റെ കരുത്തുറ്റ മാതൃകയായത്.
ഇരുമ്പുചോലയിലെ മാനംകുളങ്ങര മുഹമ്മദ് റാഫിയുടെയും പി. സൽമയുടെയും മകളാണ് ഫാത്തിമാ റയ. നഴ്സറി സ്കൂളിൽ നടന്ന ചടങ്ങിൽ റയയുടെ കുഞ്ഞു നിക്ഷേപം ദുരിത ബാധിതർക്ക് എത്തിക്കുന്നതിനായി സ്കൂൾ ഹെഡ് മാസ്റ്റർ ഷാഹുൽ ഹമീദ് തറയിൽ, എ. ആർ നഗർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി എന്നിവർ ചേർന്ന് നിക്ഷേപം ഏറ്റു വാങ്ങി.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ്
അംഗം ഒ. സി മൈമൂനത്ത് റിയക്ക് സമ്മാനമായി മെമെൻ്റൊ കൈമാറി. പി. ടി. എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സൈഫുദ്ദീൻ തയ്യിൽ, ഒ. സി അഷ്റഫ്, ഫൈസൽ. കെ, നഴ്സറി സ്കൂൾ പ്രിൻസിപ്പാൾ അംബിക, റുബീന കാടേങ്ങൽ, ആഷിക് അലി കാവുങ്ങൽ, ഒ. സി മൊയ്‌തീൻ, ഹുസൈൻ കാവുങ്ങൽ എന്നിവർ സംബന്ധിച്ചു.
ഫാത്തിമാ റിയക്ക് സമ്മാനിക്കാൻ സൈക്കിളുമായി
മുസ്ലിം ലീഗ് പ്രവർത്തകർ
വേങ്ങര : സൈക്കിൾ വാങ്ങാൻ കരുതി വെച്ച നിക്ഷേപം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഫാത്തിമ റിയക്ക് സമ്മാനമായി ഇരുമ്പുചോല 15-ാംവാർഡ് മുസ്‌ലിംലീഗ് കമ്മിറ്റി പ്രവർത്തകർ സൈക്കിൾ വാങ്ങി സമ്മാനിച്ചത് വേറിട്ട കാഴ്ചയായി. സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ നിക്ഷേപം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ നാല് വയസ്സുകാരി ഫാത്തിമ റിയയുടെ കുഞ്ഞു മനസ്സ് വേദനിക്കരുതെന്ന് കരുതിയാണ് സൈക്കിൾ സമ്മാനിച്ചതെന്നു മുസ്ലിം ലീഗ് പ്രവർത്തകരായ
ആഷിക് അലി കാവുങ്ങൽ, ഒ. സി മൊയ്‌തീൻ, തയ്യിൽ സൈഫുദ്ധീൻ എന്നിവർ മാധ്യമത്തോട് പറഞ്ഞു.