മലപ്പുറം: മൂന്നര വർഷത്തിനിടെ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 27 ജീവനുകൾ. ഇതിൽ നല്ലൊരു പങ്കും കാട്ടാനയുടെയും പാമ്പിന്റെയും ആക്രമണത്തിലാണ്. രണ്ടാഴ്ചക്കിടെ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ആദിവാസികൾ മരണപ്പെട്ടിട്ടുണ്ട്. നിലമ്പൂർ സൗത്ത്, നോർത്ത് ഡിവിഷനുകളും സൈലന്റ് വാലിയും ഉൾപ്പെടുന്നതാണ് ജില്ലയുടെ വനമേഖല. നോർത്തിൽ 440ഉം സൗത്തിൽ 320ഉം ചതുരശ്ര കിലോമീറ്റർ കാടാണ്. സൗത്ത് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് കാട്ടാന ആക്രമണം രൂക്ഷം.
നിലമ്പൂർ വനത്തിൽ നിന്ന് റോഡ് വഴി കിലോമീറ്ററുകളോളം താണ്ടി എടവണ്ണ കുണ്ടുതോട്, ചളിപ്പാടം മേഖലയിലെ ജനവാസ മേഖലയിൽ വരെ കാട്ടാനക്കൂട്ടമെത്തിയിട്ടുണ്ട്. നിലമ്പൂർ നഗരത്തിൽ പകലിൽ പോലും പലതവണ കാട്ടാനയിറങ്ങി. നേരത്തെ ആദിവാസി ഊരുകളിലായിരുന്നു കാട്ടാന ശല്യം രൂക്ഷമായി നേരിട്ടതെങ്കിൽ നിലവിൽ നിലമ്പൂർ, വഴിക്കടവ്, മൂത്തേടം,കരുളായി പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ ദിനംപ്രതിയെന്നോണം കാട്ടാനകളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലമ്പൂരിൽ പത്ത് വർഷത്തിനിടെ എഴുപതിലധികം പേരുടെ ജീവൻ കാട്ടാന എടുത്തപ്പോൾ ഇതിൽ 34 പേരും ആദിവാസികളാണ്.