മലപ്പുറം: ജില്ലയിൽ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള വേതന ഇനത്തിൽ രണ്ട് കോടി രൂപ കുടിശ്ശിക. കഴിഞ്ഞ രണ്ട് മാസത്തെ വേതനം ജില്ലയിലെ 958 റേഷൻ വ്യാപാരികൾക്ക് ലഭിക്കാനുണ്ട്. കഴിഞ്ഞ വർഷം മാർച്ച് വരെ എല്ലാ മാസവും പകുതിയാകുമ്പോഴേക്കും ലഭിച്ചിരുന്നെങ്കിലും പിന്നീട് നീണ്ടു പോകുന്ന സ്ഥിതിയായി. വെള്ളക്കാർഡുകാർക്കുള്ള അരി വിഹിതം അഞ്ച് കിലോയിൽ നിന്ന് രണ്ടാക്കി വെട്ടിക്കുറച്ചതും നീല കാർഡിനുള്ള നാല് കിലോ സ്പെഷ്യൽ അരി നിറുത്തലാക്കിയതും റേഷൻ വ്യാപാരികളുടെ വേതനത്തെ ബാധിച്ചിട്ടുണ്ട്. 45 ക്വിന്റൽ അരി വിറ്റാൽ ഒരു റേഷൻ വ്യാപാരിക്ക് 18,000 രൂപയും തുടർന്നുള്ള ഓരോ ക്വിന്റലിനും 180 രൂപയും ലഭിക്കും. 45 ക്വിന്റലിൽ കുറവെങ്കിൽ 8,500 രൂപയും തുടർന്നുള്ള ഓരോ ക്വിന്റലിനും 220 രൂപയും ലഭിക്കും. ഈ തുകയിൽ നിന്നാണ് ജീവനക്കാർക്കുള്ള വേതനവും നൽകേണ്ടത്. ഒന്നോ രണ്ടോ ജീവനക്കാരാണ് റേഷൻ കടകളിലുള്ളത്. മാത്രമല്ല, ഇലക്ട്രിസിറ്റി- വാട്ടർ ബിൽ, ക്ഷേമ നിധിയിലേക്കുള്ള 200 രൂപയടക്കം അടയ്ക്കുകയും വേണം.
വാതിൽപ്പടി വിതരണം നിലച്ചു
കരാറുകാർക്ക് നാല് മാസത്തെ വേതനം നൽകാത്തതിനാൽ എല്ലാ മാസവും 10നകം റേഷൻ സാധനങ്ങൾ റേഷൻ കടകളിൽ വാതിൽപ്പടി വിതരണം നടത്തുന്നതും ഈ മാസം മുതൽ നിറുത്തി വച്ചിരിക്കുകയാണ്.