കൊച്ചി: പൊതുസ്ഥലത്തെ മാലിന്യനിക്ഷേപത്തിനെതിരെ തദ്ദേശ വകുപ്പിന്റെ വാട്ട്സ്ആപ് നമ്പർ വഴിയെത്തിയത് 2895 പരാതികൾ. ഇതിൽ തെളിവ് സഹിതം വിവരം അധികൃതരെ അറിയിച്ചതിന് പരാതിക്കാരായ 14 പേർക്കാണ് പാരിതോഷികം നൽകിയത്. ഇനി എട്ടു പേർക്കുകൂടി പാരിതോഷികം നൽകാനുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. ആലപ്പുഴ- രണ്ട്, കണ്ണൂർ- ഒന്ന്, കോഴിക്കോട്- എട്ട്, മലപ്പുറം- മൂന്ന് എന്നിങ്ങനെയാണ് പാരിതോഷികം ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം 9446700800 എന്ന വാട്ട്സ്ആപ് നമ്പർ വഴി വിഡിയോകളായും ചിത്രങ്ങളായും പൊതുജനങ്ങൾക്ക് അറിയിക്കാം. ലഭിക്കുന്ന പരാതികൾ ലൊക്കേഷൻ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടർനടപടികൾക്കായി കൈമാറും. രണ്ടുഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളിൽ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും രണ്ടാമതായി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.