മലപ്പുറം: കനാലിന് സ്ലാബിട്ട് സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് റോഡുണ്ടാക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ച വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥർക്കേതിരേ നടപടിക്കു നിർദേശം. ഒരു കുടുംബത്തിനുപോലും ഉപകാരപ്പെടാത്ത പദ്ധതിക്കായി ഫണ്ട് വകയിരുത്തിയതിനെതിരേ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓംബുഡ്‌സ്മാൻ സി. അബ്ദുൽ റഷീദാണ് നടപടിക്ക് നിർദേശം നൽകിയത്. ചെലവഴിച്ച തുക 12 ശതമാനം പലിശ സഹിതം 30 ദിവസത്തിനകം തിരിച്ചടയ്ക്കാനും ഉത്തരവിട്ടു.
ക്രമക്കേടിന് ഉത്തരവാദികളായ അക്രഡിറ്റഡ് എൻജിനീയർ മുബഷിർ, ഓവർസിയർ അഹമ്മദ് ആമിർ എന്നിവരിൽ നിന്ന് തുക ഈടാക്കാനാണ് ഉത്തരവ്. കനാലിന്റെ സമീപവാസിയായ വേങ്ങര കണ്ണാട്ടിപ്പടി സ്വദേശി പാലശ്ശേരി അലവിയുടെ പരാതിയിലാണ് നടപടി. സാങ്കേതികാനുമതി നൽകിയ എസ്റ്റിമേറ്റ് അനുസരിച്ചല്ല പ്രവൃത്തി നടന്നതെന്നും എസ്റ്റിമേറ്റിൽ ഉൾപ്പെട്ട പല പ്രവൃത്തികളും ചെയ്തിട്ടില്ലെന്നും ഓംബുഡ്‌സ്മാന്റെ അന്വേഷണത്തിൽ കണ്ടെത്തി. പ്രവൃത്തി നടന്ന മിക്ക ദിവസങ്ങളിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പദ്ധതിയുടെ ജില്ലാ എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടും ഓംബുഡ്‌സ്മാന്റെ വിധിയിൽ പരാമർശിക്കുന്നു.
മാലിന്യം അടിഞ്ഞുകൂടി കനാൽ തന്നെ ഇല്ലാതാകുമെന്ന പരാതിക്കാരന്റെ ആശങ്ക തള്ളിക്കളയാനാകില്ല. പ്രവൃത്തിക്കുവേണ്ട സാധനങ്ങൾ ബില്ലില്ലാതെയാണ് വാങ്ങിയതെന്നും ഓംബുഡ്‌സ്മാൻ കണ്ടെത്തി. നിർമിച്ച സ്ലാബിന്റെ ഗുണം ലഭിക്കുന്ന ഒരു കുടുംബംപോലും പ്രദേശത്തില്ലെന്ന് വേങ്ങര ബിഡിഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മൊഴി നൽകിയതായും ഉത്തരവിൽ പറയുന്നു. പദ്ധതിയുടെ നിർവഹണച്ചുമതലയുള്ള വേങ്ങര ബിഡിഒ, വേങ്ങര പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജോയിന്റ് ബിഡിഒ, ബ്ലോക്ക് എൻജിനീയർ തുടങ്ങിയവരിൽ ആരെങ്കിലും ജാഗ്രത കാണിച്ചിരുന്നുവെങ്കിൽ ക്രമക്കേടും ധനദുർവിനിയോഗവും തടയാമായിരുന്നുവെന്ന് ഓംബുഡ്‌സ്മാൻ നിരീക്ഷിച്ചു.
ക്രമക്കേടുകൾ നടത്തിയവർക്കെതിരേ വകുപ്പുതല നടപടിക്കും വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തു. പ്രവൃത്തിയുടെ അശാസ്ത്രീയത കാരണം കനാൽ ഇല്ലാതാകാനും വെള്ളക്കെട്ട് രൂപപ്പെട്ട് പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകാനും കാരണമാകുമെന്ന പരാതിക്കാരന്റെ ആക്ഷേപം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ കൊണ്ട് അന്വേഷിപ്പിക്കാൻ കളക്ടറോട് നിർദേശിച്ചിട്ടുമുണ്ട്.