സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കുള്ള സമയപരിധി അവസാനിച്ചു, അപേക്ഷകരുടെ സാധ്യത മങ്ങി

കൊണ്ടോട്ടി: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുള്ള ഹജ്ജ് തീർഥാടനത്തിന് പണവും രേഖകളും കൈമാറുന്നതിനുള്ള സമയപരിധി അവസാനിച്ചിരിക്കെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ച 10,000 പേരുടെ യാത്രയും അനിശ്ചിതത്വത്തിൽ. വെള്ളിയാഴ്ചയായിരുന്നു പണം അടയ്ക്കേണ്ടിയിരുന്നത്.

രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിലുണ്ടായ ആശയക്കുഴപ്പം മൂലം 52,507 തീർഥാടകർക്ക് ഹജ്ജിനുള്ള അവസരം സൗദി ഹജ്ജ് മന്ത്രാലയം മരവിപ്പിച്ചിരിക്കുകയാണ്. സമ്മർദം ശക്തമായതിനെത്തുടർന്നാണ് ന്യൂനപക്ഷമന്ത്രാലയം 10,000 പേർക്ക് അവസരമൊരുക്കുമെന്ന് പ്രഖ്യാപിച്ചത്. 20 ശതമാനം പേർക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ അതിനുള്ള തയ്യാറെടുപ്പുകളും സ്വകാര്യ ഗ്രൂപ്പുകൾ നടത്തിയിരുന്നു. എന്നാൽ നുസൂക്ക് പോർട്ടൽ തുറക്കാത്തതിനാൽ തീർഥാടകരുടെ യാത്രയ്ക്കും താമസത്തിനുമുള്ള തുക അടയ്ക്കുന്നതിനും പാസ്പോർട്ട് വിവരങ്ങൾ കൈമാറുന്നതിനും കഴിഞ്ഞില്ല. ഇതോടെ തീർഥാടകരുടെ സാധ്യത മങ്ങിയിരിക്കുകയാണ്.

സൗദി ഹജ്ജ് മന്ത്രാലയം ഈ സീറ്റുകൾ മറ്റാർക്കും നൽകാതെ മരവിപ്പിക്കുക മാത്രം ചെയ്തതിനാൽ ഉന്നതതല നയതന്ത്ര ചർച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ഇനിയും സാധ്യതയുണ്ടെന്ന് ഹജ്ജ് ഗ്രൂപ്പുകൾ നേരിയ പ്രതീക്ഷ പുലർത്തുന്നു. മേയ് ഒന്നിന് തീർഥാടനം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹജ്ജ് ഗ്രൂപ്പുകൾ.

രാജ്യത്തെ ഹജ്ജ് ക്വാട്ടയിൽ 1,22,518 സീറ്റുകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് നൽകിയശേഷമുള്ള 52,507 സീറ്റുകളാണ് സ്വകാര്യ ഗ്രൂപ്പുകൾക്ക് നൽകിയത്. ഈ സീറ്റുകൾ 26 കമ്പയിൻഡ് ഹജ്ജ് ഗ്രൂപ്പ് ഓപ്പറേറ്റേഴ്‌സിന് കൈമാറി, അവർ ചെറുകിട ഗ്രൂപ്പുകൾക്ക് വീതംവെച്ചു നൽകാനായിരുന്നു പദ്ധതി. രാജ്യത്താകെ 800-ലധികം ഹജ്ജ് ഗ്രൂപ്പുകളുണ്ട്. തീർഥാടകരിൽനിന്ന് മുൻകൂറായി പണം വാങ്ങുകയും ഇരുവശത്തേക്കുമുള്ള വിമാനക്കൂലി, ഹോട്ടലുകളിലെ താമസസൗകര്യം, തീർഥാടകർക്കുള്ള പരിശീലനം തുടങ്ങി മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായശേഷമാണ് സീറ്റിലെ അനിശ്ചിതത്വം ഉയർന്നത്. ആറുലക്ഷത്തോളം രൂപയാണ് സ്വകാര്യഗ്രൂപ്പുകൾ തീർഥാടകരിൽനിന്ന് ഈടാക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}