മലപ്പുറം: എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ എ പ്ലസ് നേട്ടത്തിലും തുടർ പഠനത്തിനു യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിലും വീണ്ടും തിളങ്ങി മലപ്പുറം ജില്ല. രണ്ടു വിഭാഗത്തിലും സംസ്ഥാനത്ത് മലപ്പുറം ഇത്തവണയും ഒന്നാമതെത്തി. പക്ഷേ, വിജയ ശതമാനവും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കുറഞ്ഞു. ജില്ലയിൽ പരീക്ഷയെഴുതിയ 79,654 വിദ്യാർഥികളിൽ 79,272 പേർ തുടർ പഠനത്തിനു യോഗ്യത നേടി. വിജയ ശതമാനം. 99.52. വിജയ ശതമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.27 ന്റെ കുറവുണ്ട്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം 9696 ആണ്. കഴിഞ്ഞ വർഷം ഇതു 11974. എ പ്ലസ് തിളക്കത്തിൽ ജില്ലയ്ക്ക് ഇത്തവണ 2278 എണ്ണത്തിന്റെ കുറവുണ്ട്.
പരീക്ഷയെഴുതിയവരിലും തുടർ പഠനത്തിനു യോഗ്യത നേടിയവരിലും ആൺകുട്ടികളാണ് മുന്നിൽ. ആൺകുട്ടികളിൽ 40,416 പേർ തുടർ പഠനത്തിനു യോഗ്യത നേടി.
38,856 പെൺകുട്ടികളാണു തുടർ പഠന യോഗ്യത നേടിയത്. അതേസമയം, എ പ്ലസ് തിളക്കത്തിൽ പതിവുപോലെ ആൺകുട്ടികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണു പെൺകുട്ടികൾ കാഴ്ചവച്ചത്. ഫുൾ എ പ്ലസുകാരിൽ 6934 പേർ പെൺകുട്ടികളാണ്. ആൺകുട്ടികൾ 2762.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ ആദ്യത്തെ 3 സ്കൂളുകളിൽ രണ്ടും ജില്ലയിലാണ്. എടരിക്കോട് പികെഎംഎംഎച്ച്എസ്എസ് (2017) ഒന്നാമതും എകെഎംഎച്ച്എസ്എസ് കോട്ടൂർ (1455) മൂന്നാമതുമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം നേട്ടം കൊയ്തവയിൽ സംസ്ഥാനത്ത് ഒന്നാമതാണു കോട്ടൂർ സ്കൂൾ. ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളും ജില്ലയിലാണ്. തിരൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ. 728 കുട്ടികളാണു ഇവിടെ പരീക്ഷയെഴുതിയത്. എ പ്ലസ് നേട്ടത്തിൽ സംസ്ഥാനത്തു ഒന്നാമതെത്തിയ പിപിഎംഎച്ച്എസ്എസ് കൊട്ടുക്കരയും ജില്ലയുടെ അഭിമാനമായി. 310 പേർക്കാണു സ്കൂളിൽ എ പ്ലസ് ലഭിച്ചത്.