മലപ്പുറം കൂരിയാട് തകർന്ന ആറുവരി ദേശീയപാതയുടെ ഇരുവശങ്ങളിലും വെള്ളം നിറഞ്ഞതിന്റെ ആകാശദൃശ്യം. രണ്ടുപാതകളിൽ വലതുവശത്തേതാണ് ഇടിഞ്ഞുതാണത്. ഇവിടെനിന്നുള്ള മണ്ണ് തിങ്ങിയതോടെ തൊട്ടടുത്തുള്ള വയലിൽ ചെറിയ കുന്നുപോലെ മണ്ണ് ഉയർന്നതും കാണാം. സെവൻസ് ഫുട്ബോൾ ടൂർണമെന്റിനുള്ള ഗ്രൗണ്ടും ഗാലറിയുമാണ് ഇടതുവശത്തുകാണുന്നത്. 19-നാണ് ദേശീയപാത ഇടിഞ്ഞ് ഗതാഗതം പൂർണമായി നിലച്ചത്. പാലത്തിങ്ങലിലെ സി.ടി. ശംസുദ്ദീൻ പകർത്തിയതാണ് ഈ ആകാശദൃശ്യം
തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന ഭാഗത്ത് തൂണുകളിൽ ഉയർത്തി (വയഡക്ട്) പുതിയ പാത നിർമിക്കും. ദേശീയപാതാ അതോറിറ്റി ചെയർമാൻ സന്തോഷ്‌കുമാർ യാദവിനോട്, കരാർ കമ്പനിയായ കെഎൻആർസിഎൽ എംഡി നരസിഹ റെഡ്ഡി നേരിട്ടെത്തിയാണ് ഇക്കാര്യം വിശദീകരിച്ചത്. ആറുമാസത്തിനുള്ളിൽ പാലം പൂർത്തിയാക്കാൻ ചെയർമാൻ ആവശ്യപ്പെട്ടു. തകർന്ന നിർമിതി പൊളിച്ചുമാറ്റിയശേഷമേ നിർമാണം ആരംഭിക്കാൻ കഴിയൂ. ഇതിന് കമ്പനി സാവകാശം തേടി.
To advertise here, Contact Us
മണ്ണുപരിശോധനാ റിപ്പോർട്ട് പരിഗണിച്ചശേഷമാണ് മണ്ണിട്ടുയർത്തി പാത നിർമിക്കാൻ കൺസൾട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്ന് എംഡി വിശദീകരിച്ചു. ഈ ശുപാർശ ദേശീയപാതാവിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എന്നാൽ, മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്കുകൂട്ടൽ തെറ്റിച്ചുവെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അപ്രോച്ച് റോഡിന്റെ വീതികുറയുമെന്നതിനാൽ മണ്ണിട്ടുയർത്തിയുള്ള അടിത്തറയ്ക്ക് വീതികൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിന് ഇടയാക്കിയെന്നാണ് നിഗമനം.
കൺസൾട്ടൻസി പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. കെഎൻആർസിഎല്ലിനുപുറമേ മറ്റുഭാഗങ്ങളിൽ കരാറെടുത്തിട്ടുള്ള കമ്പനികളുടെ പ്രതിനിധികളും തിരുവനന്തപുരത്തെത്തിയ ചെയർമാനെ കണ്ടു. വിവിധപദ്ധതികളുടെ പ്രോജക്ട് ഡയറക്ടർമാരും യോഗത്തിൽ പങ്കെടുത്തു. 20 പദ്ധതികളാണ് അവലോകനംചെയ്തത്.