കോഴിക്കോട്: സ്‌കൂൾ സമയമാറ്റം കൊണ്ടുവരാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. അടുത്ത ആഴ്ച മുതൽ രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും വർധിപ്പിച്ച് അരമണിക്കൂർ കൂടുതൽ എടുക്കുന്നതാണ് പുതിയ സമ്പ്രദായം. ഈ തീരുമാനം തികച്ചും അപക്വവും അപ്രായോഗികവുമാണെന്ന് സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കേരളത്തിലെ 10 ലക്ഷത്തോളം മുസ്ലിം വിദ്യാർഥികൾ മതപഠനം നടത്തുന്ന മദ്രസകളെ കൂടി ഇത് സാരമായി ബാധിക്കുന്നതാണ് ഈ തീരുമാനം. രാവിലെ എട്ട് വരെയാണ് ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് വേണ്ടി മിക്കയിടങ്ങളിലും മദ്രസകൾ സംവിധാനിച്ചിട്ടുള്ളത്. ഒന്നര രണ്ടുമണിക്കൂർ മാത്രമാണ് മദ്രസാ സമയം. സ്കൂൾ സമയമാറ്റം കുറച്ചുകൂടി നേരത്തെ ആക്കുമ്പോൾ അത് മദ്രസകളെ സാരമായി ബാധിക്കുന്നു. നമ്മുടെ നാടിന്റെ ധാർമികവും സാംസ്കാരികവുമായ വളർച്ചയുടെ കേന്ദ്രങ്ങളാണ് മദ്രസകൾ. അവയെ സാരമായി ബാധിക്കുന്ന പരിഷ്കാരങ്ങൾ പൊതുസമൂഹത്തെ കൂടി അപകടപ്പെടുത്തുന്നതാണ്. മുമ്പും ഇത്തരം സമയമാറ്റ നീക്കങ്ങൾ ഉണ്ടായപ്പോൾ സമൂഹം ഇടപെട്ട് അത് തിരുത്തിച്ചതാണ്. എന്നിട്ടും സർക്കാർ പുതിയ നീക്കങ്ങളുമായി മുന്നോട്ടു പോകുന്നത് നല്ല ലക്ഷണമല്ല. അതുകൊണ്ടുതന്നെ, സ്കൂൾ പഠനാരംഭം രാവിലെ നേരത്തെ ആക്കാനുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ അടിയന്തര പിന്തിരിയണമെന്നും സത്താർ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സ്കൂൾ സമയമാറ്റം കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാറിൻ്റെ തീരുമാനം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലുമെല്ലാം ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. അടുത്ത ആഴ്ച മുതൽ രാവിലെ 15 മിനിട്ടും വൈകിട്ട് 15 മിനുട്ട് വർദ്ധിപ്പിച്ച് അരമണിക്കൂർ കൂടുതൽ എടുക്കുന്നതാണ് പുതിയ സമ്പ്രദായം. തികച്ചും അപക്വവും അപ്രായോഗികവുമാണ് ഈ നീക്കം.
മിക്ക വിദ്യാർത്ഥികളും പൊതു ഗതാഗതങ്ങളെയാണ് അവലംബിക്കാറുള്ളത്. ഗ്രാമങ്ങളിൽ നിന്ന് വിദൂര ദിക്കുകളിൽ ഉള്ള ഹൈസ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ, അവർക്ക് വേണ്ടതെല്ലാം ഒരുക്കി കൊടുക്കേണ്ട രക്ഷിതാക്കൾ, വീട്ടമ്മമാർ ഇവരെയെല്ലാം ഇത് പ്രയാസകരമായി ബാധിക്കുന്നു. രാവിലെ ജോലിക്കും മറ്റും പോകുന്ന യാത്രക്കാർക്ക് പുറമേ വിദ്യാർത്ഥികൾ കൂടി ബസ്സിൽ വരുമ്പോൾ, അത് എല്ലാവരെയും പ്രയാസപ്പെടുത്തുന്നു. വൈകുന്നേരത്തെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ തന്നെ. മിക്ക വിദ്യാർത്ഥികളും പൊതുഗതാഗതം ആണല്ലോ അവലംബിക്കുന്നത്.
അതിനുപുറമേ, കേരളത്തിലെ 10 ലക്ഷത്തോളം മുസ്‌ലിം വിദ്യാർത്ഥികൾ മതപഠനം നടത്തുന്ന മദ്രസകളെ കൂടി ഇത് സാരമായി ബാധിക്കുന്നുണ്ട്. രാവിലെ 8 വരെയാണ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി മക്കയിടങ്ങളിലും മദ്രസകൾ സംവിധാനിച്ചിട്ടുള്ളത്. ഒന്നര രണ്ടുമണിക്കൂർ മാത്രമാണ് മദ്രസാ സമയം. സ്കൂൾ സമയമാറ്റം കുറച്ചുകൂടി നേരത്തെ ആക്കുമ്പോൾ അത് മദ്രസകളെ സാരമായി ബാധിക്കുന്നു. നമ്മുടെ നാടിൻ്റെ ധാർമികവും സാംസ്കാരികവുമായ വളർച്ചയുടെ കേന്ദ്രങ്ങളാണ് മദ്രസകൾ. അവയെ സാരമായി ബാധിക്കുന്ന പരിഷ്കാരങ്ങൾ പൊതുസമൂഹത്തെ കൂടി അപകടപ്പെടുത്തുന്നതാണ്. മുമ്പും ഇത്തരം സമയമാറ്റ നീക്കങ്ങൾ ഉണ്ടായപ്പോൾ സമൂഹം ഇടപെട്ട് അത് തിരുത്തിച്ചതാണ്. എന്നിട്ടും സർക്കാർ പുതിയ നീക്കങ്ങളുമായി മുന്നോട്ടു പോകുന്നത് നല്ല ലക്ഷണമല്ല. അതുകൊണ്ടുതന്നെ, സ്കൂൾ പഠനാരംഭം രാവിലെ നേരത്തെ ആക്കാനുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ അടിയന്തിര പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നു.