ന്യൂഡൽഹി: ആറു മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കും. കേന്ദ്ര ഉപഭോക്തൃ–ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടു വന്ന ചട്ടഭേദഗതി ചൊവ്വാഴ്ച പ്രാബല്യത്തിലായി. സംസ്ഥാന സർക്കാരാണ് കാർഡ് മരവിപ്പിക്കേണ്ടത്. തുടർന്ന് 3 മാസത്തിനകം നേരിട്ടു പരിശോധന നടത്തി, ഉടമകളുടെ ഇലക്ട്രോണിക്–കെവൈസി (തിരിച്ചറിയൽ) നടപടിക്രമം പൂർത്തിയാക്കണം. അർഹത ബോധ്യപ്പെട്ടാൽ റേഷൻ നൽകും.
പുതിയ നീക്കം കേരളത്തിൽ ഒട്ടേറെപ്പേരെ ബാധിക്കും. കേരളത്തിൽ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേർ റേഷൻ വാങ്ങുന്നില്ല. കഴിഞ്ഞ മാസം 95.05 ലക്ഷം കാർഡ് ഉടമകളിൽ 78.33 ലക്ഷം പേർ (82.34%) മാത്രമാണു റേഷൻ വാങ്ങിയത്. 3 മാസം റേഷൻ വാങ്ങാത്ത പിങ്ക്, മഞ്ഞ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കുന്ന രീതി നിലവിലുണ്ടെങ്കിലും കാർഡ് മരവിപ്പിക്കുന്ന രീതി ഒരു വിഭാഗത്തിലും ഉണ്ടായിരുന്നില്ല.