വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന മുതുവിൽകുണ്ട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടം പണി ആരംഭിക്കാൻ കഴിഞ്ഞില്ല. ചേറൂർ മുതുവിൽകുണ്ടിൽ അംഗനവാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന സബ് സെന്ററിനാണ് ഈ ഗതികേട്. പഴയ കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചതിനാൽ കെട്ടിടം ഉപയോഗ യോഗ്യമല്ലെന്നു കണ്ടെത്തുകയും 2022 ൽ കോൺക്രീറ്റ് കെട്ടിടം പൊളിച്ചു മാറ്റുകയുമായിരുന്നു. മൂന്ന് വർഷം കഴിഞ്ഞിട്ടും കെട്ടിടാവശിഷ്ടം ലേലം ചെയ്തു ഒഴിവാക്കാനോ, പുതിയ കെട്ടിടത്തിനു ടെണ്ടർ വിളിക്കാനോ ബന്ധപ്പെട്ടവർക്കായിട്ടില്ല. 4,95000 രൂപ ചെലവിട്ട് 2022 ൽ സ്ഥാപിച്ച 14.40 മീറ്റർ നീളത്തിലുള്ള ചുറ്റുമതിലിന്റെ ഒരു ഭാഗം മാത്രമാണ് ഇവിടെ ഇപ്പോൾ അവശേഷിച്ചിട്ടുള്ളത്. നവകേരളം ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളെയും (സബ് സെന്ററുകള്‍) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്. പുതിയ പകര്‍ച്ചവ്യാധികള്‍, വര്‍ധിച്ചുവരുന്ന രോഗാതുരത, അതിവേഗം വര്‍ധിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിവ മുന്നില്‍ക്കണ്ടാണിതെന്നും അന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ആരോഗ്യ ഉപകേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ജനസൗഹൃദ സ്ഥാപനങ്ങളാക്കുമെന്നും പ്രദേശത്തെ എല്ലാ ആളുകളുടെയും വാര്‍ഷിക ആരോഗ്യ പരിശോധന നടത്തി, ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുന്നതിനുള്ള പ്രചാരണങ്ങളും ഇടപെടലുകളും നടത്തുമെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും, ഇവിടെ പൊളിച്ചു മാറ്റിയ കെട്ടിടം നിർമ്മിക്കാൻ പോലും അധികൃതർക്കാവുന്നില്ല. ഇവിടെ പൊളിച്ചു മാറ്റിയ ഉടനെ അവശിഷ്ടങ്ങൾ എടുത്തു മാറ്റാൻ ലേലത്തിനു വെച്ചെങ്കിലും നടന്നില്ലെന്നാണ് അധികൃത ഭാഷ്യം. അവശിഷ്ടങ്ങൾ മാറ്റി സ്ഥലം നിരപ്പാക്കൽ പണി നടക്കാത്തതിനാലാണ് നിർമ്മാണത്തിനു ടെണ്ടർ വിളിക്കാൻ കഴിയാതിരുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതിനിടെ പുനർ നിർമ്മാണത്തിനു എം. എൽ. എ ഫണ്ടിൽ നിന്നും നേരത്തെ തുക അനുവദിച്ചിരുന്നെങ്കിലും അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ലെന്നു ഗ്രാമ പഞ്ചായത്ത് അധികൃതരും കൈമലർത്തുന്നു. ഫലത്തിൽ പൊളിച്ചു മാറ്റിയ സബ് സെന്ററിന് തൊട്ടടുത്തുള്ള അംഗൻവാടി കേന്ദ്രീകരിച്ചാണ് ഇപ്പോൾ ക്ലിനിക്കുകൾ നാമമാത്രമായെങ്കിലും നടക്കുന്നത്. ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി പൊതുജനങ്ങൾക്ക് ഉപകാരപ്രഥമായ രൂപത്തിൽ പ്രവർത്തനം ആരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. 2. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അലസത വെടിയണം : സക്കീന ചേറൂർ ( കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മുൻ അംഗം) വേങ്ങര :കുടുംബക്ഷമ പരിപാടികള്‍, ഗര്‍ഭകാല പരിചരണം, മാതൃ-ശിശു ആരോഗ്യം എന്നിവയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകേണ്ട മുതുവിൽകുണ്ട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് കണ്ണമംഗലം മുൻ ഗ്രാമ പഞ്ചായത്ത് അംഗം സക്കീന ചേറൂർ ആവശ്യപ്പെട്ടു. കിടപ്പിലായവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വയോജനങ്ങള്‍ക്കുംവേണ്ട ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്ന ഈ ആരോഗ്യ ഉപകേന്ദ്രത്തിൽ സ്ത്രീകളുടെ ക്ലിനിക്ക്, ജീവിത ശൈലീ രോഗ ക്ലിനിക്ക്, വിഷയാധിഷ്ഠിത ക്ലിനിക്ക് എന്നിവയൊക്കെ പൂർണ്ണാർത്ഥത്തിൽ നടക്കേണ്ടതുണ്ട്. ഇതിനൊക്കെ സൗകര്യം ലഭിക്കുന്ന കെട്ടിട നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണെന്നും സക്കീന പറയുന്നു. വിളർച്ച, മലേറിയ, ഡെങ്കിപ്പനി, മന്ത്, തുടങ്ങിയ അസുഖ നിർണ്ണയ ലാബ് ടെസ്റ്റുകളും, ഗർഭാശയ ക്യാൻസർ സ്ക്രീനിംഗ് തുടങ്ങിയ പരിശോധനകൾ നടത്തേണ്ട ഈ കേന്ദ്രങ്ങളിൽ അതിനു ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
പഴയ കെട്ടിടം പൊളിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു: മുതുവിൽകുണ്ട് സബ് സെന്റർ നിർമ്മാണം ഇനിയും തുടങ്ങിയില്ല
admin
Tags
Kunnumpuram