വോട്ടെടുപ്പിന് മുമ്പത്തെ അവസാന ഞായർ പരമാവധി പ്രയോജനപെടുത്തി മുന്നണികൾ

വേങ്ങര: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനത്തിലേക്ക് അടുക്കുമ്പോൾ, അവസാന ഞായറാഴ്ച രാഷ്ട്രീയ പാർട്ടികൾക്ക് ഊർജിത പ്രചാരണത്തിനുള്ള അവസരമായി. അനൗൺസ്‌മെന്റ് വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുള്ള സഞ്ചാരവും പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പ്രവർത്തകരുടെ മാസ് സ്ക്വാഡുകളും തെരുവുകളിലും വീടുകളിലും നിറഞ്ഞുനിന്നു.
​അവധി ദിനമായ ഞായറാഴ്ച പൂർണമായി പ്രയോജനപ്പെടുത്തിയാണ് മുന്നണികൾ പ്രചാരണം മൂർധന്യത്തിലെത്തിച്ചത്. 20 മുതൽ 50 വരെ പ്രവർത്തകർ അണിനിരന്ന മാസ് സ്ക്വാഡുകൾ ആയിരുന്നു പ്രധാന ആകർഷണം. ഒരുമിച്ചെത്തിയുള്ള ഈ വീടുകയറിയുള്ള വോട്ടഭ്യർഥനകൾ വോട്ടർമാർക്കിടയിൽ വലിയ ശ്രദ്ധ നേടി. പലയിടത്തും സംസ്ഥാന-ജില്ല നേതാക്കൾ സ്ക്വാഡുകളിൽ പങ്കുചേർന്നത് പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി.
​മിക്കയിടത്തും സ്ഥാനാർഥിയുടെ പേരും ചിഹ്നവും മാത്രം ആലേഖനം ചെയ്ത വോട്ടിങ് യന്ത്രത്തിന്റെ മാതൃകകൾ സഹിതമാണ് പ്രവർത്തകരെത്തിയത്. പോളിങ് ബൂത്തിൽ കാണിക്കേണ്ട സ്ലിപ്പുകളും വിതരണം ചെയ്തു. വോട്ട് രേഖപ്പെടുത്തേണ്ട രീതി, എത്ര വോട്ടുകൾ ചെയ്യണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ സവിസ്തരം വോട്ടർമാർക്ക്, പ്രത്യേകിച്ച് പുതുമുഖ വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും പറഞ്ഞുകൊടുത്തു.

​ചില മേഖലകളിൽ തങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്ന രീതിയിലുള്ള ‘വോട്ട് യാത്ര’കളും അരങ്ങേറി. സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും ആലേഖനം ചെയ്ത ടി ഷർട്ടുകളും തൊപ്പികളും ധരിച്ചാണ് സ്ക്വാഡ് അംഗങ്ങൾ നടന്നത്. ഇത് പ്രവർത്തരിലെ ആവേശം ഇരട്ടിയാക്കി. കുട ചിഹ്നമായ സ്ഥാനാർഥികളുടെ പര്യടനത്തിൽ കുട ചൂടിയും മറ്റുമാണ് പ്രചാരണം നടത്തിയത്.

​ഞായറാഴ്ച വീട്ടമ്മമാർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗം വോട്ടർമാരെയും ഒരേസമയം കാണാൻ കഴിഞ്ഞത് പ്രചാരണത്തിന് കൂടുതൽ ഗുണകരമായി. അവധി ദിനമായതിനാൽ കുട്ടികളുടെ വർധിച്ച പങ്കാളിത്തവും സ്ക്വാഡിലുണ്ടായി.

​പ്രചാരണ വാഹനങ്ങൾ ജില്ലയിലെ മുക്കിലും മൂലയിലും എത്തി. സ്ഥാനാർഥികളെ പരിചയപ്പെടുത്തിയുള്ള അനൗൺസ്‌മെന്റുകൾക്കൊപ്പം, മുന്നണികൾ തയാറാക്കിയ പ്രചാരണ ഗാനങ്ങളും ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തി. വൈകുന്നേരം ശക്തിപ്രകടനത്തിന്റെയും അവസാനവട്ട കോർണർ മീറ്റിംഗുകളുടെയും തിരക്കിലായിരുന്നു പാർട്ടികൾ.

​പ്രചാരണത്തിന്റെ അവസാന ലാപ്പിൽ, ഓരോ വോട്ടും നിർണായകമായതോടെ, ബൂത്ത് തലത്തിലുള്ള മൈക്രോ മാനേജ്മെന്റുകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

​അടുത്ത ദിവസങ്ങളിൽ നടക്കുന്ന കൊട്ടിക്കലാശത്തിന് മുന്നോടിയായി പ്രവർത്തകരെ സജ്ജരാക്കാനും ഊർജസ്വലരാക്കാനും ഈ ഞായറാഴ്ചത്തെ ‘വോട്ടുനടത്തം’ രാഷ്ട്രീയ പാർട്ടികൾക്ക് മുതൽക്കൂട്ടായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}